ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലൈംഗികാരോപണം; പരാതി നല്‍കിയത് രാജ്യാന്തര വനിതാ ഹോക്കി താരം; പീഡനം വിവാഹവാഗ്ദാനം നല്‍കി

ദില്ലി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനെതിരെ ലൈംഗികാരോപണവുമായി രാജ്യാന്തര വനിതാ ഹോക്കി താരം. വിവാഹവാഗ്ദാനം നല്‍കിയാണ് സര്‍ദാര്‍ തന്നെ പീഡിപ്പിച്ചതെന്ന് യുവതി ലുധിയാന പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷുകാരിയാണ് സര്‍ദാറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ ലുധിയാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

sardar-2

സര്‍ദാര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം, പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സമയത്ത് യുകെയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് സര്‍ദാര്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. സര്‍ദാറിന്റെ കുടുംബാംഗങ്ങളെ കണ്ട് അവരുടെ അനുവാദത്തോടെ വിവാഹം നിശ്ചയിച്ചിരുന്നെന്നും യുവതി അവകാശപ്പെടുന്നു.

പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആണെന്നും തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ദാര്‍ പറഞ്ഞതായി യുവതി പറയുന്നു. 2012 മുതല്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനാണ് സര്‍ദാര്‍ സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here