ബാബുവിന് വീണ്ടും വിജിലന്‍സിന്റെ ക്ലീന്‍ ചീറ്റ്; കോഴ വാങ്ങിയതിന് തെളിവില്ലെന്ന് നിശാന്തിനിയുടെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍

കൊച്ചി: മന്ത്രി കെ.ബാബു ബാറുടമകളില്‍നിന്നും കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്. കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യമായ പ്രാഥമിക തെളിവുകളൊന്നും മന്ത്രിക്കെതിരെ ഇല്ലെന്നാണ് വിജിലന്‍സ് എസ്.പി ആര്‍.നിശാന്തിനി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

മുപ്പത് ലക്ഷമായി നിശ്ചയിച്ച ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കാനാണ് ബിജു രമേശ് ബാബുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തിലായിരുന്നു അന്വേഷണം. നേരത്തെ വിജിലന്‍സ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ പരിശോധിക്കാതിരുന്ന ബാങ്ക് ഇടപാടുകളടക്കം ക്വിക്ക് വെരിഫിക്കേഷനില്‍ പരിശോധിച്ചതായി വിജിലന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബാറുടമ ബിജു രമേശിന്റെയും അദ്ദേഹം ഹാജരാക്കിയ സാക്ഷികളായ ഡ്രൈവര്‍ രാധാകൃഷ്ണന്‍ മുഹമ്മദ് റസീഫ് എന്നിവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിക്ക് കോഴ നല്‍കിയെന്ന് ആരോപിക്കുന്ന കാലയളവില്‍ പണമിടപാടുകള്‍ അക്കൗണ്ടുകളിലൂടെ നടന്നിട്ടില്ല. ലൈസന്‍സ് ഫീസ് 23 ലക്ഷമായി നിശ്ചയിച്ച് 2013 മാര്‍ച്ചില്‍ തന്നെ എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നുവെന്നും അതുകൊണ്ടു തന്നെ പ്രീ ബജറ്റ് യോഗത്തില്‍ നിശ്ചയിച്ച മുപ്പത് ലക്ഷത്തില്‍ നിന്ന് ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കി കുറക്കാന്‍ പണം നല്‍കിയെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 23ന് മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി, പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News