ഇറക്കുമതി തീരുവ കേന്ദ്രം പുനസ്ഥാപിച്ചു; ജീവന്‍രക്ഷാ മരുന്നുകളടക്കം 74 അവശ്യ മരുന്നുകളുടെ വില ഉയരും

ദില്ലി: ജീവന്‍രക്ഷാ മരുന്നുകളടക്കം 74 അവശ്യ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഒഴിവാക്കിയ നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. അര്‍ബുദം, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ എക്‌സൈസ് തീരുവ ഇളവ് പിന്‍വലിക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ കാന്‍സര്‍, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളടക്കം അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും.

കേന്ദ്ര എക്‌സൈസ് ആന്റ് കസ്റ്റംസ് ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവിലാണ് അവശ്യമരുന്നുകളുടെ ഇറക്കുമതിക്ക് നല്‍കിയിരുന്ന തീരുവ ഇളവ് റദ്ദാക്കിയതായി അറിയിച്ചത്. വിദേശകമ്പനികളുടെ മരുന്നുകളുടെ ഇന്ത്യന്‍ പതിപ്പ് ലഭ്യമായതിനാല്‍ തീരുമാനം രോഗികളെ ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.

മൂത്രക്കല്ല്, കാന്‍സര്‍ കീമോ തെറാപ്പി, റേഡിയോ തെറാപ്പി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, എല്ലുകള്‍ക്കുണ്ടാകുന്ന അസുഖം, പകര്‍ച്ച വ്യാധികള്‍ക്കുള്ള ആന്റിബയോട്ടിക്, രക്താര്‍ബുദം, മയക്കാനുള്ള മരുന്നുകള്‍, എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, അലര്‍ജി, സന്ധി വാതം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയില്‍ വര്‍ധനവുണ്ടാകും.

യുഎസിലെ ബാക്സ്റ്റര്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ മരുന്നുകളാണ് ഹീമോഫീലിയ രോഗികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം 1500 മുതല്‍ 1700 യൂണിറ്റ് മരുന്നുവരെ ഉപയോഗിക്കേണ്ടി വരും. എക്‌സൈസ് തീരുവ ഇളവ് പിന്‍വലിച്ചതോടെ ഒരു യൂണിറ്റിന് മൂന്നുമുതല്‍ നാല് യൂണിറ്റുവരെ വില വര്‍ധിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here