ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകള്‍ പാകിസ്താന് കൈമാറും; സെക്രട്ടറിതല ചര്‍ച്ചയില്‍നിന്ന് ഇന്ത്യ പിന്മാറിയേക്കും

ദില്ലി: മുംബൈ ഭീകരാക്രണത്തിലെ സൂത്രധാരന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകള്‍ ഇന്ത്യ പാക്കിസ്ഥാന് തെളിവുകളായി കൈമാറും. രണ്ട് ദിവസം നീണ്ട വിസ്താരത്തിനിടെ ഹെഡ്‌ലിയില്‍ നിന്നും നിര്‍ണ്ണായകമായ വിവരങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. ഭീകരാക്രമണം നടത്താന്‍ പരിശീലനം നല്‍കിയത് പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ആണെന്ന വ്യക്തമായ തെളിവ് ഹെഡ്‌ലി ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടും.

രണ്ട് ദിവസമായി മുംബൈ ടാഡ കോടതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡേവിഡ് കോള്‍മാന്‍ ഹെഡിലിയില്‍ നിന്നും ഭീകരാക്രമണത്തിന് പിന്നിലെ പാക്ക് ബന്ധം അറിയാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഐഎസ്‌ഐയിലെ മുന്‍ മേജര്‍ അബ്ദ്ദുള്‍ റഹ്മാന്‍ പാഷയാണ് മുംബൈ ഭീകരാക്രമണം നടത്തിയവ ലഷ്‌കര്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കിയതെന്നും ഹെഡ്‌ലി വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ കരസേനയില്‍ ചാരന്‍മാരെ നിയമിക്കാന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ഇഖ്ബാല്‍ പാഷ നിര്‍ദേശിച്ചിരുന്നെന്നും ഹെഡ്‌ലി കോടതിയില്‍ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ പാക്ക് ബന്ധം വ്യക്തമാക്കിയുള്ള ഹെഡ്‌ലിയുടെ ഈ നിര്‍ണ്ണായക മൊഴി ഇന്ത്യ പാക്കിസ്ഥാന് കൈമാറും. തെളിവുകളില്‍ ശക്തമായ നടപടിയാണ് ഇന്ത്യ ആവിശ്യപ്പെടുന്നത്.

ഇസ്ലാമബാദില്‍ വിചാരണ നടപടി വൈകുന്ന ഭീകരന്‍ അബു ജിന്റാലിന്റേയും വ്യക്തമായ തെളിവില്ലെന്ന് പാക്കിസ്ഥന്‍ വാദിക്കുന്ന സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിക്ക് എതിരെയും നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. തെളിവുകളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്ക് വ്യക്തമായതോടെ വിദേശകാര്യസെക്രട്ടറിമാരുടെ ചര്‍ച്ചയും കൂടുതല്‍ പ്രതിസന്ധിയിലായി. പാകിസ്ഥാന്‍ നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ അടുത്ത മാസം നിശ്ചയിച്ചിരുന്ന ഇന്ത്യാ പാക്ക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here