സിക ചൈനയിലെത്തി; തെക്കേ അമേരിക്കയില്‍ യാത്രകഴിഞ്ഞുവന്നയാള്‍ രോഗബാധിതനെന്നു സ്ഥിരീകരണം

ബീജിംഗ്: ചൈനയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തെക്കേ അമേരിക്കയില്‍ യാത്രചെയ്തുവന്നയാള്‍ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ജിയാംഗ്ഷിയിലെ ഗാന്‍ഷിയാന്‍ കൗണ്ടിയിലുള്ളയാളാണ് 34 വയസുകാരനായ വൈറസ് ബാധിതന്‍.

ഈ മാസം ആറുമുതല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ ഫലം കണ്ടുവരുന്നതായും ശരീരോഷ്മാവ് സാധാരണ നിലയിലേക്കു വരുന്നതു പ്രതീക്ഷ പകരുന്ന കാര്യമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലാറ്റിന്‍ അമേരിക്കയില്‍ വ്യാപകമായ സിക അടുത്ത നാളുകളിലാണ് യൂറോപ്പിലും ഏഷ്യയിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഗവ്യാപനം അപകടകരമായ നിലയിലായതിനെത്തുടര്‍ന്ന് ഈ മാസം ഒന്നിന് ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വെനസ്വേലിലേക്കാണ് ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത യുവാവ് യാത്ര ചെയ്തത്. കടുത്ത തലവേദനയും ക്ഷീണവും കാരണം ജനുവരി 28ന് വെനസ്വേലയില്‍തന്നെ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഈ മാസം അഞ്ചിന് ഹോംഗ്‌കോങ് വഴി ഷെന്‍ഷെനില്‍ മടങ്ങിയെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here