മകളെ പ്രേമിച്ച ഏഴാം ക്ലാസുകാരനെ അധ്യാപിക കൊലപ്പെടുത്തി; മുപ്പത്തേഴുകാരിയായ അധ്യാപികയും ഭര്‍ത്താവും അറസ്റ്റില്‍

റാഞ്ചി: പതിനൊന്നു വയസുകാരിയായ മകളെ പ്രേമിച്ച ശിഷ്യനെ മുപ്പത്തേഴു വയസുകാരിയായ അധ്യാപിക വകവരുത്തി. അധ്യാപികയെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സഫയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപിക നെസ്മ ഖാട്ടൂണാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കൊന്നത്. പതിനൊന്നുകാരിയായ മകളോട് വിദ്യാര്‍ഥിക്ക് പ്രണയമായിരുന്നെന്നും മകള്‍ക്ക് അതില്‍ താല്‍പര്യമില്ലായിരുന്നെന്നും നെസ്മ പൊലീസിനോടു പറഞ്ഞു.

സംഭവദിവസം പുലര്‍ച്ചെ ഒന്നേകാലോടെ കൊലചെയ്യപ്പെട്ട വിദ്യാര്‍ഥി അധ്യാപികയുടെ വീടിനു സമീപത്തേക്കു നടന്നുപോകുന്നത് ഹോസ്റ്റലിലെ സിസിടിവിയില്‍ പതിഞ്ഞതാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പുലര്‍ച്ചെ ഒന്നരയോടെ അര്‍ധജീവനായി മറ്റൊരു അധ്യാപിക ഈ വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ കണ്ടെത്തുകയായിരുന്നു.

ആദ്യം ഒരു അധ്യാപകന്‍ സ്വവര്‍ഗരതിക്ക് വിദ്യാര്‍ഥിയെ ഉപയോഗിച്ചപ്പോള്‍ കൊല്ലപ്പെട്ടതാകാമെന്നായിരുന്നു സംശയം. ചോദ്യം ചെയ്യലില്‍ നിഗമനം തെറ്റാണെന്നു ബോധ്യമായ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. അസമയത്ത് എന്തിനാണ് വിദ്യാര്‍ഥി ഹോസ്റ്റലിനു പുറത്തുവന്നതെന്നതിനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു പൊലീസ് പിന്നീട്. രാത്രി വീട്ടിലെത്തിയ വിദ്യാര്‍ഥിയെ കാത്ത് അധ്യാപിക വീട്ടില്‍നിന്നിരുന്നെന്നും ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയില്‍ കൊണ്ടുപോയി മര്‍ദിച്ചവശനാക്കിയ ശേഷം ഗെയ്റ്റിനു സമീപം തള്ളുകയായിരുന്നെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. പിറ്റേന്നാണ് വിദ്യാര്‍ഥി മരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here