വാഷിംഗ്ടണ്‍: ശാസ്ത്രലോകത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ശരിവച്ചു. നക്ഷത്ര സ്‌ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വ തരംഗങ്ങള്‍ കൂടിച്ചേരുമെന്നു കണ്ടെത്തിയതോടെ പ്രപഞ്ചോല്‍പത്തി രഹസ്യം കണ്ടെത്തുന്നതടക്കമുള്ള തുടര്‍ഗവേഷണങ്ങളില്‍ നാഴികക്കല്ലായി. അഡ്വാന്‍സ്ഡ് ലേസര്‍ ഇന്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ)യിലെ 900 ശാസ്ത്രജ്ഞരാണ് ശാസ്ത്രലോകത്തിന് വന്‍ നേട്ടമായ സ്ഥിരീകരണത്തിന് പിന്നില്‍. വാഷിംഗ്ടണില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫിസിസിസ്റ്റ് ഡേവിഡ് റീറ്റ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
31 ഇന്ത്യക്കാരടങ്ങിയ സംഘമാണ് ഗുരുത്വാകര്‍ഷണസംഘങ്ങള്‍ കണ്ടെത്തിയത്. 1915 നവംബര്‍ 25നാണ് ഐന്‍സ്റ്റീന്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. തമോഗര്‍ത്തങ്ങളുടെ അതിര്‍ത്തിപോലുള്ള വിചിത്രമായ പ്രപഞ്ചകോണുകളില്‍നിന്നു ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉണ്ടാകുമെന്നും തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള അസാധാരണ പ്രതിഭാസങ്ങളെത്തുടര്‍ന്ന് ഇവ സൃഷ്ടിക്കപ്പെടുമെന്നുമായിരുന്നു ഐന്‍സ്റ്റീന്റെ നിഗമനം. ഗുരുത്വാകര്‍ഷ തരംഗങ്ങളെക്കുറിച്ചുള്ള ആദ്യ പ്രവചനമായാണ് ഐന്‍സ്റ്റീന്റെ ഈ സിദ്ധാന്തം വിലയിരുത്തുന്നത്.
ഗുരുത്വാകര്‍ഷതരംഗങ്ങളെ കണ്ടെത്തിയതോടെ കാലങ്ങളായി ശാസ്ത്രലോകം തെരഞ്ഞുകൊണ്ടിരിക്കുന്ന പ്രപഞ്ചോല്‍പത്തി രഹസ്യം വേഗം വെളിച്ചത്തുകൊണ്ടുവരാനായേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഐന്‍സ്റ്റീന്റെ പ്രവചനത്തെത്തുടര്‍ന്നു നിരവധി ശാസ്ത്രജ്ഞര്‍ പല കാലഘട്ടങ്ങളിലായി ഈ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പക്ഷേ പിടികൊടുത്തിരുന്നില്ല. തുടര്‍ന്നാണ് ലോകത്തെമ്പാടുമുള്ള 90 ശാസ്ത്രജ്ഞര്‍മാര്‍ 50 കോടി ഡോളര്‍ ചെലവിട്ടുനിര്‍മിച്ച ലിഗോ എന്ന പരീക്ഷണശാലയില്‍ ഇതിനായി ഒത്തുചേര്‍ന്നത്. വാഷിംഗ്ടണിലെ ലൂയിസിയാനയിലാണ് പരീക്ഷണശാല സ്ഥാപിച്ചിരുന്നത്.
130 കോടി പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറം ബിഗ്ബാംഗ് സ്‌ഫോടനത്തിലൂടെയാണ് പ്രപഞ്ചം ഉല്‍ഭവിച്ചതെന്ന് സ്ഥിരീകരിക്കാന്‍ പുതിയ കണ്ടുപിടിത്തത്തിന്റെ വെളിച്ചത്തില്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. കണ്ടെത്തല്‍ ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലാണെന്നു പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിംഗ് വിലയിരുത്തി. സൂര്യന്റെ ഇരുപത്തൊമ്പതും മുപ്പത്താറും മടങ്ങു പിണ്ഡമുള്ളവയായിരുന്നു ഈ തമോഗര്‍ത്തങ്ങളെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരിക്കല്‍ ഗുരുത്വാകര്‍ഷ തരംഗങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ അതു ശബ്ദതരംഗങ്ങളാക്കുകളും കൂട്ടിയിടിയുടെ ശബ്ദം വിശകലനം ചെയ്യുകയും ചെയ്തു. ഈ പരീക്ഷണം കൗതുകകരവും പ്രപഞ്ച സത്യങ്ങളിലേക്കു വെളിച്ചം വീശുന്നതുമായിരുന്നെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു.
1974-ലാണ് ഗുരുത്വ തരംഗങ്ങള്‍ സംബന്ധിച്ച് ആദ്യത്തെ കണ്ടെത്തലുണ്ടായത്. ഊര്‍ജതന്ത്രജ്ഞരായ റസല്‍ ഹൂള്‍സും ജോസഫും ടെയ്‌ലറും ഭൂമിയില്‍നിന്ന് 21000 പ്രകാശവര്‍ഷം അകലെ ന്യൂട്രോണ്‍ സ്റ്റാറുകളുടെ ഒരു ജോഡി കണ്ടെത്തി. ഈ രണ്ടു നക്ഷത്രങ്ങളും പരസ്പരം വലം വയ്ക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ ഊര്‍ജം ഗുരുത്വതരംഗങ്ങളുടെ രൂപത്തില്‍ പുറപ്പെടുവിക്കുന്നുണ്ടെന്നുമുള്ള ഇവരുടെ കണ്ടെത്തല്‍ 1993-ല്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹമായിരുന്നു. ഇതാണ് ഇപ്പോള്‍ കൂടുതല്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here