ആര്‍എസ്എസുകാര്‍ കൊത്തിയരിഞ്ഞിട്ടും തളരാത്ത പോരാട്ടവീര്യം; പി ജയരാജനെ ഇക്കുറി ജയിലിലെത്തിച്ചത് ആര്‍എസ്എസിന്റെ ഗൂഢാലോചന

ര്‍എസ്എസിന്റെ ഗൂഢാലോചനയുടെ ഫലമായി കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി റിമാന്‍ഡില്‍ ജയിലിലേക്കു നടന്നു കയറുമ്പോള്‍ മലയാളിയുടെ മനസില്‍നിന്നു മാറാത്ത ഒരു ചിത്രമുണ്ട്. 1999-ലെ തിരുവോണ നാളില്‍, ലോകമെമ്പാടുമുള്ള മലയാളികളോടൊപ്പം ജയരാജനും കുടുംബത്തോടൊപ്പം തിരുവോണസദ്യയുണ്ട് വീട്ടില്‍ വിശ്രമിക്കുന്ന സമയം. അമ്പതോളം പേരടങ്ങുന്ന ആര്‍എസ്എസ് കൊലയാളി സംഘം കതിരൂരിലെ പി ജയരാജന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറുന്നു. നിരായുധനായ നിസ്സഹായനായ ഒരു മനുഷ്യന്റെ ശരീരം വെട്ടിനുറുക്കുകയായിരുന്നു ആര്‍എസ്എസ് കാപാലികര്‍.

jayarajan-hospital

ആര്‍എസ്എസ് ആക്രമണത്തില്‍ പരുക്കേറ്റ ജയരാജന്‍ ആശുപത്രിയില്‍ (ഫയല്‍ചിത്രം)

ആ ശരീരത്തില്‍നിന്നും ജീവന്റെ അവസാനകണികയും വിട്ടകന്നുവെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു കൊലയാളികളുടെ മടക്കം. ഒരു വലിയ നടുക്കത്തില്‍നിന്നു തിരിച്ചുവന്ന ഭാര്യ യമുനയുടെ സമയോചിതമായ ഇടപെടലാണ് പിന്നീട് പി ജയരാജനെ ജീവന്റെ പാതയിലേക്ക് പിച്ചവപ്പിച്ചത്. അല്‍പജീവനായ ജയരാജനെയും വഹിച്ചുകൊണ്ട് ആംബുലന്‍സ് ആശുപത്രിയിലേക്ക് പാഞ്ഞു. കണ്ണൂരിലെ ചികില്‍സയില്‍ ജീവന്‍ തിരിച്ചുപിടിച്ചു. പിന്നീട് ആര്‍എസ്എസ് കൊലയാളി സംഘം വെട്ടിമാറ്റിയ വലതുകൈപ്പത്തിയും വിരലുകളും തുന്നിച്ചേര്‍ക്കാനായി എറണാകുളത്ത് വിദഗ്ധ ചികില്‍സ.

കണ്ണൂരിന്റെ ചുവപ്പുകോട്ടയെ കാത്തുസൂക്ഷിച്ച സഖാവിനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പിന്നീട് പ്രസ്ഥാനം കാത്തുസൂക്ഷിച്ചത്. പതിയെ പതിയെ ജയരാജന്‍ ജീവിത്തിലേക്ക് തിരിച്ചുവന്നു, പക്ഷേ ആക്രമണത്തിന്റെ ബാക്കിപത്രങ്ങള്‍ ഇപ്പോഴും ആ ശരീരത്തിലുണ്ട്. 99 ലെ തിരുവോണ നാളിനുശേഷം സ്വന്തമായി ഒരുരുളച്ചോറ് വാരിക്കഴിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

ഫാസിസ്റ്റുകള്‍ക്ക് വളരാന്‍ കരുത്തനായ ഒരു ശത്രു അനിവാര്യമാണ് . കണ്ണൂരില്‍ ആര്‍എസ്എസിന്റെ മുഖ്യശത്രുവായി ജയരാജന്‍ മാറുന്നത് അങ്ങനെയാണ്. കണ്ണൂരിന്റെ ചുവപ്പുകോട്ടയെ കാവിപുതപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ ബിജെപി നേതാക്കളെ സിപിഐഎമ്മിലേക്ക് കൊണ്ടുവന്നത് ജയരാജന്റെ ഇടപെടലായിരുന്നു. ആര്‍എസ്എസ് തയ്യാറാക്കുന്ന ഒരു കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാകാന്‍ ഈയൊരൊറ്റ കാരണം മാത്രം മതിയാകും ജയരാജന്.

കാവിക്കൊടി പതുക്കപ്പതുക്കെ ചുവപ്പണിയുന്നത് ദേശീയ നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചുകളഞ്ഞു. ആര്‍എസ്എസിന്റെ കുത്തകയായ ശ്രീകൃഷ്ണ ജയന്തിയുടെയും ഗണേശോല്‍സവത്തിന്റെയും കാവിപ്രഭ കെടുത്തിയത് സിപിഐഎം ആണ്. ഇങ്ങനെ പോയാല്‍ കണ്ണൂരില്‍ ആര്‍എസ്എസ് തകര്‍ന്നടിയുമെന്ന ഭീതിയാണ് പി ജയരാജനെ തടവറയിലേക്ക് നയിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News