തകര്‍ത്തടിച്ച ടീം ഇന്ത്യയ്ക്ക് വന്‍ വിജയം; ജയം 69 റണ്‍സിന്; ട്വന്റി – 20യിലെ മൂന്നാം ഹാട്രിക് തിസാര പെരേരയ്ക്ക്

റാഞ്ചി: ആദ്യ ട്വന്റി – 20യിലെ ബാറ്റിംഗ് പിഴവ് റണ്‍മഴയിലൂടെ തീര്‍ത്ത് ടീം ഇന്ത്യ. രണ്ടാം ട്വന്റി – 20യില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. 69 റണ്‍സിനാണ് ഇന്ത്യ ട്വന്റി – 20യിലെ ഇക്കൊല്ലത്തെ മികച്ച വിജയം തീര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ശ്രീലങ്കയ്ക്ക് 197 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് സമ്മാനിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് നിശ്ചിത ഓവറില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കളി പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ജയിച്ചത് 69 റണ്‍സിന്.

ട്വന്റി – 20യിലെ മികച്ച വിജയങ്ങളില്‍ ഒന്നാണ് ടീം ഇന്ത്യ നേടിയത്. ഒപ്പം ഇക്കൊല്ലത്തെ ഏറ്റവും മികച്ച വിജയവും. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ജെഎസ്‌സിഎ സ്‌റ്റേഡിയത്തിലെ പിച്ചില്‍ അനായാസ വിജയം നേടാമെന്ന ശ്രീലങ്കന്‍ കണക്കുകൂട്ടല്‍ തെറ്റിച്ചായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്ത്യ്ക്ക് മികച്ച തുടക്കം നല്‍കിയപ്പോള്‍ പിറന്നത് റണ്‍ മഴ. 43 റണ്‍സെടുത്ത രോഹിത് ശര്‍മയും അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും ആണ് ഇന്ത്യയ്ക്ക് മികച്ച അടിത്തറ സമ്മാനിച്ചത്. ശിഖര്‍ ധവാന്‍ ദുഷ്മന്ത ചമീരയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ഇരുവരും ചേര്‍ന്ന് നല്‍കിയത് 75 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട്. 2ന് 122 എന്ന നിലയില്‍ നില്‍ക്കവെയാണ് ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായത്.

മൂന്നാമതായി വന്ന അജിങ്ക്യ രഹാനെ 25 റണ്‍സും സുരേഷ് റെയ്‌ന 30 റണ്‍സുമെടുത്ത് മാന്യമായ പിന്തുണ നല്‍കി. അടുത്തടുത്ത ഓവറുകളില്‍ വിക്കറ്റ് നല്‍കി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലായി. രഹാനെ സേനാനായകയ്ക്കും റെയ്‌ന പെരേരയ്ക്കും വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. റെയ്‌ന 30ഉം റഹാനെ 25 റണ്‍സും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

പിന്നീടായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മടക്കം. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍ ചേര്‍ക്കുന്നതിനിടെ രഹാനെ മടങ്ങി. സ്‌കോര്‍ 3ന് 127. 18-ാം ഓവറില്‍ ഇന്ത്യ പതിവ് കളി പുറത്തെടുത്തു. അവസാന ഓവറുകളില്‍ വിക്കറ്റ് വലിച്ചെറിയുന്ന സ്ഥിരം ശൈലി. 18-ാമത്തെ ഓവറിലെ 42-ാം പന്തില്‍ പാണ്ഡ്യ മടങ്ങി. തൊട്ടടുത്ത പന്തില്‍ റെയ്‌നയും വിക്കറ്റ് വലിച്ചെറിഞ്ഞു. പിന്നാലെയെത്തിയ യുവരാജ് ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ ഔട്ടായി. തീസര പെരേരയ്ക്ക് ഹാട്രിക് വിക്കറ്റ് നേട്ടം. നായകന്‍ മഹേന്ദ്ര സിംഗ് ധോണി 9 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നിശ്ചിത ഓവറില്‍ കളി പൂര്‍ത്തിയാവുമ്പോള്‍ ടീം ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ശ്രീലങ്കയ്ക്ക് 197 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം.

മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ആദ്യ ഓവറിന്റെ ഒന്നാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് വിക്കറ്റ് നഷ്ടമായി. തിലകരത്‌നെ ദില്‍ഷനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ സീക്കുഗെ പ്രസന്നയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടപ്പെട്ടത്. ഒരു റണ്‍സെടുത്ത പ്രസന്നയെ നെഹ്‌റയുടെ പന്തില്‍ യുവരാജ് സിംഗ് പിടിച്ച പുറത്താക്കി. ഓപ്പണര്‍ ഗുണതിലകയുടെ വിക്കറ്റ് നെഹ്‌റ നേടി. ചാന്ദിമല്‍ (31), കപുഗദേര (32), ദസുന്‍ സനക (27) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ലങ്കയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. സിരിവര്‍ദ്ധന പുറത്താകാതെ 28 റണ്‍സ് നേടി.

വാലറ്റ്കകാരായി എത്തിയ മൂന്ന ബാറ്റ്‌സ്മാന്‍മാര്‍ സംപൂജ്യരായി മടങ്ങി. തീസര പെരേര, സചിത സേനനായകെ, ദുഷ്മന്ത ചമീര എന്നിവരാണ് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് പുറത്തായത്. 16, 17 ഓവറുകളില്‍ ഇവരുടെ വിക്കറ്റ് നഷ്ടത്തോടെ ലങ്ക തോല്‍വി ഉറപ്പിച്ചു. കാരണം എത്തിപ്പിടിക്കാവുന്നതിലും ഏറെ അകലെയായിരുന്നു ഇന്ത്യ നല്‍കിയ വിജയ ലക്ഷ്യം. ഒടുവില്‍ നിശ്ചിത ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് ശേഷിക്കെ ലങ്കന്‍ സ്‌കോര്‍ 127ല്‍ അവസാനിച്ചു.

മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയത്. ആശിഷ് നെഹ്‌റ, രവീന്ദ്ര ജഡേജ, ജസ്പിത് ബുംറ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി – 20 പരമ്പരയില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പത്തിന് ഒപ്പമാണ്. പരമ്പരയിലെ അടുത്ത മത്സരം 14ന് വിശാഖപട്ടണത്ത് നടക്കും. മത്സരത്തില്‍ ജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യ്ക്ക് പരമ്പര നേടാം.  തോറ്റാല്‍ പരമ്പര ശ്രീലങ്ക നേടും എന്നതിനാല്‍ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News