മുംബൈക്കു പുറമെ മറ്റു പല സ്ഥലങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടു; പുണെ സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും ഹെഡ്‌ലിയുടെ മൊഴി

മുംബൈ: മുബൈ ഭീകരാക്രമണം കഴിഞ്ഞ ശേഷം ഇന്ത്യയിലെ മറ്റു പല തന്ത്രപ്രധാന നഗരങ്ങളിലും ഭീകരാക്രമണത്തിന് ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി. ഇതിനായി പുണെ സൈനികകേന്ദ്രം സന്ദര്‍ശിക്കാന്‍ തനിക്കു നിര്‍ദേശമുണ്ടായിരുന്നു. സൈനികകേന്ദ്രത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കാനും ഐഎസ്‌ഐ നിര്‍ദേശിച്ചു. സൈനികരില്‍ നിന്ന് ചാരന്‍മാരെ കണ്ടെത്താന്‍ നിര്‍ദേശിച്ചിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തി. ഇതിനായി 2009 മാര്‍ച്ച് 11 മുതല്‍ 13 വരെ രാജസ്ഥാനിലെ പുഷ്‌കര്‍ സന്ദര്‍ശിച്ചു. 15ന് ഗോവയിലെ ചബാട് ഹൗസ് ഉള്‍പ്പടെയുള്ളവയുടെ വിഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചു. അതേമാസം തന്നെ 17ന് ദക്ഷിണ സേനാ ആസ്ഥാനത്തും സന്ദര്‍ശിച്ച് ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നെന്നും ഹെഡ്‌ലി വ്യക്തമാക്കി.

ഐഎസ്‌ഐ തലവന്‍ മേജര്‍ ഇഖ്ബാല്‍ ആണ് പുണെ സന്ദര്‍ശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത്.
മുംബൈ ആക്രമണത്തിനുശേഷം ചിക്കാഗോയില്‍ വച്ച് ഡോ.തഹാവൂര്‍ റാണയെ കണ്ടു. അദ്ദേഹം ഏറെ സന്തുഷ്ടനായിരുന്നു. ഡോ.റാണയുമായി നിരന്തരം ഇമെയിലുകളിലൂടെ ബന്ധപ്പെട്ടിരുന്നു. അനുയായികള്‍ പിടിക്കപ്പെട്ടെങ്കിലും ഇന്ത്യയിലേക്കു സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നതായും ഹെഡ്‌ലി മൊഴി നല്‍കി.

ജൂലൈ എട്ടിന് ഹെഡ്‌ലി സാജിത് മിറിന് ഒരു ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതില്‍ അമ്മാവന്റെയും സുഹൃത്തുക്കളുടെയും ഒരുവിധം പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെ? എന്നായിരുന്നു ചോദിച്ചത്. ഇതിലെ അമ്മാവന്‍ ഹാഫിസ് സഈദും സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിയെയും കൂട്ടരെയുമാണ് കൂട്ടുകാരായി ഉദ്ദേശിച്ചതെന്നും ഹെഡ്‌ലി പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് ഇത്തരമൊരു ഇ-മെയില്‍ അയച്ചത്. പാകിസ്താന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നുവെന്ന് അറിഞ്ഞപ്പോഴാണ് ഇ-മെയില്‍ അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel