യുവതിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് കൊള്ളസംഘം; യുവാവിനെ തട്ടിക്കൊണ്ടു പോയി ഹവാലാ പണം കവര്‍ന്ന സംഘം പിടിയില്‍

കൊല്ലം: ഹവാലാ പണവുമായി എത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെട്ട സംഘം പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ റഫീഖ് (42), സജികുമാര്‍ (32), മഞ്ജുഷ (32) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുഷയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ഒളിവിലാണ്. കൊല്ലം അയത്തില്‍ സ്വദേശിയായ യുവാവില്‍ നിന്ന് സംഘം 20 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്.

കഴിഞ്ഞ വ്യാഴാഴ്ച കല്ലുവാതുക്കലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തട്ടിപ്പിന്റെ ആസൂത്രണം ഗള്‍ഫില്‍ വച്ചാണ് നടന്നത്. സംഘത്തില്‍ പെട്ടയാള്‍ ഗള്‍ഫിലെ ഹവാല സംഘത്തിന് കുറച്ച് പണം നല്‍കുകയും ഇത് നാട്ടില്‍ മഞ്ജുഷയുടെ കൈയ്യില്‍ നല്‍കാന്‍ ആവശ്യപ്പെട്ട് അവരുടെ ഫോണ്‍നമ്പര്‍ നല്‍കുകയും ചെയ്തു. യുവാവ് വിളിച്ചപ്പോള്‍ കല്ലുവാതുക്കല്‍ എത്താന്‍ മഞ്ജുഷ ആവശ്യപ്പെട്ടു. യുവാവ് കല്ലുവാതുക്കല്‍ എത്തിയപ്പോള്‍ കാവിന് സമീപത്തേക്ക് വരാനും കാവിലേക്ക് എത്തിയപ്പോള്‍ കാര്‍ ഉപയോഗിച്ച് ബൈക്ക് തടയുകയും യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടുകയായിരുന്നു. സംഭവത്തിന് ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം കടന്നു കളയുകയായിരുന്നു.

മഞ്ജുഷയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. സംഘത്തില്‍ നിന്ന് പണത്തിന്റെ ഒരുഭാഗവും, കാര്‍, സിംകാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here