നരേന്ദ്ര മോഡി നിശബ്ദനായ പ്രധാനമന്ത്രിയെന്ന് ഡോ. മന്‍മോഹന്‍ സിംഗ്; ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ട മോദി പ്രധാനവിഷയങ്ങളില്‍ മൗനമെന്നും വിമര്‍ശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ്. നരേന്ദ്ര മോഡി നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന് ഡോ. മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. പ്രധാന വിഷയങ്ങളില്‍ വിശദീകരണം നല്‍കേണ്ട നരേന്ദ്ര മോഡി നിശബ്ദത പാലിക്കുകയാണ് എന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ മോദി മിണ്ടുന്നില്ല എന്നും സിംഗ് പറഞ്ഞു.

മുസാഫിര്‍ നഗര്‍ കലാപം, ദാദ്രിയിലെ ബീഫ് കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ മോദി മൗനം പാലിച്ചു. പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി പ്രതികരിക്കും എന്നായിരുന്നു പൊതുജനം കരുതിയത്. പക്ഷേ മോദി ഒന്നും മിണ്ടിയില്ല. പ്രദാന വിഷയങ്ങളില്‍ പോലും മോദി തികഞ്ഞ മൗനമാണ് പാലിച്ചത്. മോദി ഇന്ത്യിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാനമന്ത്രിയാണ്. അവരുടെ നന്മയ്ക്കും ആത്മവിശ്വാസം നല്‍കുന്നതിനും വേണ്ടി മോദി സംസാരിച്ചില്ല.- മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.

ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വിശ്വാസ നഷ്ടം സംഭവിച്ച പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ഒരു വിഷയത്തിലും ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ വിദേശ നയം അയല്‍രാജ്യങ്ങളുമായുള്ള ബന്ധം അനുസരിച്ചാണ് വിലയിരുത്തപ്പെടുനന്ത്. പാകിസ്താനുമായി വിയോജിപ്പുള്ള നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. പാകിസ്താനെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതും ഇതേ രീതിയിലാണ്. ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്, ഇതാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മന്‍മോഹന്‍ വിമര്‍ശിച്ചു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനം.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗിന് പ്രതിപക്ഷത്തില്‍ നിന്ന് സമാന വിമര്‍ശനം നേരിടേണ്ടിവന്നു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹനെ മൗന്‍മോഹന്‍ സിംഗ് എന്നായിരുന്നു മോഡി കളിയാക്കിയത്. ഇതിന് തിരിച്ചടി നല്‍കുന്നതാണ് മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel