അരുണാചല്‍ പ്രദേശിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; വിമത കോണ്‍ഗ്രസ് നേതാവ് കാലികോ പുള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു

ദില്ലി: രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ ഏര്‍പ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ഇതോടെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി വിമത കോണ്‍ഗ്രസ് നേതാവ് കാലികോ പുള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇറ്റാനഗറിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം സുപ്രീംകോടതി തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചിരുന്നു. 14 വിമത എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച രേഖകള്‍ പരിശോധിക്കുന്നതു വരെ തല്‍സ്ഥിതി തുടരാനായിരുന്നു നിര്‍ദേശം.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരത്തിനായുള്ള ഇടക്കാല ഉത്തരവിനായി സ്ഥാനഭ്രഷ്ടനായ മുഖ്യമന്ത്രി നബാം തുക്കി അവസാനനിമിഷം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. ഇതോടെ മന്ത്രിസഭ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ച് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം കാലികോ പുള്‍ ഗവര്‍ണ്ണര്‍ ജെ.പി. രാജ്‌ഖോവയെ കാണുകയായിരുന്നു.

കഴിഞ്ഞ മാസമാണ് അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം പതിനാറിന് കോണ്‍ഗ്രസ് വിട്ട 21 എംഎല്‍എമാരും പതിനൊന്ന് ബിജെപി എംഎല്‍എമാരും രണ്ടു സ്വതന്ത്രരും ചേര്‍ന്ന് നിയമസഭാ സ്പീക്കര്‍ നബം റെബിയയെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തു രാഷ്ട്രീയപ്രതിസന്ധി രൂപപ്പെട്ടത്. നിലവിലുള്ള സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടുകയും ജനുവരി 24നു ചേരേണ്ട നിയമസഭാ സമ്മേളനം പതിനാറിനു വിളിച്ചു ചേര്‍ക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തു നിയമസഭാ സ്പീക്കര്‍ നിയമസഭാ മന്ദിരം അടച്ചിട്ടു. തുടര്‍ന്നാണ് കമ്യൂണിറ്റി ഹാളില്‍ സഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ വിമതര്‍ക്ക് അനുമതിനല്‍കിയത്.

തുടര്‍ന്നാണ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞവരും ബിജെപി, സ്വതന്ത്ര എംഎല്‍എമാരും നിയമസഭാ മന്ദിരത്തിനു പുറത്തൊരു കമ്യൂണിറ്റി ഹാളില്‍ യോഗം ചേര്‍ന്ന് സ്പീക്കറെ ഇംപീച്ച് ചെയ്തത്. അറുപതംഗ നിയമസഭയില്‍ മുഖ്യമന്ത്രി അടക്കം 27 പേര്‍ ബദല്‍സഭയില്‍നിന്നു വിട്ടുനിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News