ജാട്ട് സംവരണ പ്രക്ഷോഭം ഏഴാം ദിവസം; മരണം ഒമ്പതായി; മന്ത്രിമാരുടെ വസതികളും സൈന്യവും ആക്രമിക്കപ്പെട്ടു

ചണ്ഡീഗഢ്: ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തുന്ന സംവരണ പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക് കടന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ 9 പേരാണ് കൊല്ലപ്പെട്ടത്. ഹരിയാനയുടെ പല പ്രദേശങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. കൊല്ലപ്പെട്ട 9 പേരില്‍ 8 പേരും കൊല്ലപ്പെട്ടത് ഇന്നലെ മാത്രമാണ്. കൂടുതല്‍ സൈന്യത്തെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കര്‍ഫ്യൂവും സൈന്യത്തെയും അവഗണിച്ച് ആളുകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. അക്രമം നടത്തുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ പരുക്കേറ്റ് 80-ല്‍ അധികം ആളുകളാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

മന്ത്രിമാരുടെ വസതികളും സര്‍ക്കാര്‍ ഓഫീസുകളും സൈനികര്‍ക്കു നേരെയും അക്രമണമുണ്ടായി. ജജ്ജറില്‍ ജനക്കൂട്ടം ഇലക്ട്രിസിറ്റി സബ്‌സ്റ്റേഷനു തീയിട്ടു. ഒരു സൈനിക താവളവും ആക്രമിക്കപ്പെട്ടു. ഇതിനെതിരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ പ്രക്ഷോഭകരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറു പേര്‍ ആശുപത്രിയിലും ഒരാള്‍ കേയ്ത്തലിലുമാണ് മരിച്ചത്. കായികവകുപ്പിന്റെയും ജലവിതരണ വകുപ്പിന്റെയും ഓഫീസുകളും ആക്രമിച്ചു. പ്രാദേശിക കോണ്‍ഗ്രസ് എംഎല്‍എ ജാബിര്‍ സിംഗ് മാലികിന്റെ വീടിനു നേര്‍ക്ക് കല്ലേറുണ്ടായി.

ഇന്നലെ രണ്ടിടങ്ങളില്‍ കൂടി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ മൊത്തം അഞ്ചു നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സോണിപത്, രോഹ്‌തെക്, ഗൊഹാന, ജജ്ജര്‍, ഭിവാനി എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here