കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി; ജാമ്യത്തെ ദില്ലി പൊലീസ് എതിര്‍ത്തു; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം

ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ജാമ്യം നല്‍കുന്നതിനെ ദില്ലി പൊലീസ് എതിര്‍ത്തു. രാജ്യവിരുദ്ധമുദ്രാവാക്യം ജെഎന്‍യുവില്‍ ഉയര്‍ന്നപ്പോള്‍ കനയ്യ കുമാര്‍ ക്യാമ്പസില്‍ തന്നെ ഉണ്ടായിരുന്നെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു. അതിനിടെ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. നാളെ തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

തെറ്റായ കുറ്റങ്ങള്‍ ചുമത്തി തന്നെ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് കനയ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കനയ്യയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഹൈക്കോടതിയിലെത്താന്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കനയ്യ കുമാറിന് വേണ്ടി ഹാജരായത്. അതിനിടെ, ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് ദില്ലി പൊലീസ് അഭിഭാഷകനെ മാറ്റി. എ.എ.പി അഭിഭാഷകനായിരുന്ന രാഹുല്‍ മെഹ്‌റയ്ക്ക് പകരം അഡീഷണല്‍ സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്തയെയാണ് ചുമതലപ്പെടുത്തിയത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന്റെ പ്രത്യേക അനുമതിയോടെയാണ് അഭിഭാഷകനെ മാറ്റിയത്.

ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ് എന്ന കാരണത്താല്‍ കനയ്യ കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കാന്‍ ദില്ലി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

ജെഎന്‍യു ക്യാംപസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് കനയ്യ കുമാറിനെ ദില്ലി പൊലീസ് 12ന് അറസ്റ്റ് ചെയ്തത്. കനയ്യ കുമാറിന് വിട്ടായ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാവുകയാണ്.

അതേസമയം, രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങാന്‍ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഉമര്‍ ഖാലിദ് അടക്കം അഞ്ചു വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ കീഴടങ്ങില്ലെന്നും പൊലീസിന് വേണമെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്യാമെന്നുമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഇന്നലെ സ്വീകരിച്ച നിലപാട്. എന്നാല്‍ ഇന്ന് രാവിലെയോടെ കീഴടങ്ങാന്‍ കോടതി സംരക്ഷണം നല്‍കണമെന്ന് ഇവര്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News