കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ച് ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ചു; വെളിപ്പെടുത്തലുമായി പട്യാല കോടതി ആക്രമണത്തിന് നേതൃത്വം നല്‍കിയ അഭിഭാഷകര്‍; കനയ്യയെ ജയിലില്‍ പോയി കൊലപ്പെടുത്തുമെന്നും ഭീഷണി

ദില്ലി: ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വച്ച് തങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വെളിപ്പെടുത്തി ബിജെപി അഭിഭാഷകര്‍. പട്യാല കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമം അഴിച്ചുവിട്ട അഭിഭാഷകരാണ് ഇക്കാര്യം പറഞ്ഞത്.

കനയ്യ കുമാറിനെ തങ്ങള്‍ മൂന്നു മണിക്കൂറോളം മര്‍ദ്ദിച്ചെന്നും അവശനായ കനയ്യയെ കൊണ്ട് ഭാരത് മാതാകീ ജയ് എന്ന് പറയിപ്പിച്ചെന്നും ഇവര്‍ അവകാശപ്പെടുന്നു. കനയ്യയെ ക്രൂരമായി അടിച്ച് മൂത്രമൊഴിപ്പിച്ചെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് രഹസ്യ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വിക്രം സിംഗ് ചൗഹാന്‍, യശ്പാല്‍ സിംഗ്, ഓം ശര്‍മ്മ എന്നീ അഭിഭാഷകരുടെ വെളിപ്പെടുത്തലുകളുടെ ദൃശ്യങ്ങളും ഇന്ത്യ ടുഡേ പുറത്ത് വിട്ടിട്ടുണ്ട്.

‘മൂന്നു മണിക്കൂറോളം ഞങ്ങള്‍ അവനെ തല്ലി. ഭാരത് മാതാ കീ ജയ് എന്ന് പറയിപ്പിച്ചു. അവന് നന്നായി കൊടുത്തിട്ടുണ്ട്.’ വിക്രം സിംഗ് വീഡിയോയില്‍ പറയുന്നു. പട്യാല സംഭവം ഇനിയും ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് അവനെ വെറുതെ വിടില്ലെന്നായിരുന്നു യശ്പാല്‍ സിംഗിന്റെ മറുപടി. എന്തു കേസ് വന്നാലും പ്രശ്‌നമില്ല. കൊലപാതക കുറ്റം ചുമത്തപ്പെട്ടാല്‍ പോലും അവനെ ഞാന്‍ വിടില്ലെന്നും യശ്പാല്‍ പറയുന്നു. എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഞാന്‍ കനയ്യയെ താമസിപ്പിച്ച തീഹാര്‍ ജയിലിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അവിടെവെച്ച് താന്‍ അവനെ കൊലപ്പെടുത്തുമെന്നും യശ്പാല്‍ വീഡിയോയില്‍ പറയുന്നു.

നിങ്ങള്‍ ഈ രാജ്യത്താണ് ജീവിക്കുന്നതെങ്കില്‍ ഈ രാജ്യത്തെ കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നും ദില്ലി പൊലീസിന്റെ പൂര്‍ണ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും യശ്പാല്‍ പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്നും വിക്രം സിംഗ് വെളിപ്പെടുത്തുന്നു. പട്യാല കോടതിയിലുണ്ടായ അക്രമസംഭവങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here