ദില്ലി: മുര്‍ത്താള്‍ കൂട്ടമാനഭംഗത്തില്‍ ഹരിയാനയിലെ ജാട്ട് പ്രക്ഷോഭകര്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ദേശീയമാധ്യമങ്ങള്‍. മുര്‍ത്താള്‍ പാടങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും വനിതാ കമീഷന്‍ അംഗങ്ങളും സന്ദര്‍ശനം നടത്തിയെങ്കിലും തെളിവും ലഭിച്ചില്ലെന്നാണ് വിശദീകരിച്ചത്. എന്നാല്‍ പാടങ്ങളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താണ് പ്രാദേശിക ചാനലുകള്‍ പൊലീസ് ഭാഷ്യത്തെ വെല്ലുവിളിച്ചത്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അടക്കമുള്ളവയുടെ ദൃശ്യങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടത്.
പ്രക്ഷോഭകാരികള്‍ വാഹനം കത്തിച്ച സ്ഥലത്ത് നിന്നാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ദില്ലിയിലേക്ക് പോകുകയായിരുന്ന സ്ത്രീകളെ ഒരു സംഘമാളുകള്‍ വാഹനം തടഞ്ഞു നിര്‍ത്തി പിടിച്ചിറക്കി ബലാല്‍സംഗം ചെയ്തത്. എന്നാല്‍ പ്രാദേശിക ഭരണകൂടവും പൊലീസും സംഭവം നിഷേധിക്കുകയായിരുന്നു. പരാതി നല്‍കിയാല്‍ മാനം പോകുമെന്നും അതിനാല്‍ മിണ്ടാതെ ഇരിക്കണമെന്നുമായിരുന്നു പൊലീസ് പരാതി നല്‍കാനെത്തിയവര്‍ക്ക് നല്‍കിയ നിര്‍ദേശം.
സോനിപത്ത് ജില്ലയിലെ മുര്‍ത്തലിലെ ദേശീയ പാതയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൂട്ട ബലാല്‍സംഗം നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 30ലേറെ വരുന്ന ഗുണ്ടാ സംഘം ഇതുവഴി പോയ കാറുകള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം തീ കൊളുത്തിയിരുന്നു. ഇതിലുണ്ടായിരുന്ന യാത്രക്കാര്‍ ഭയന്ന് ഇറങ്ങിയോടി. ഈ കൂട്ടത്തിലുള്ള സ്ത്രീകളാണ് അക്രമിക്കപ്പെട്ടത്. ഗുണ്ടാസംഘം പത്തോളം സ്ത്രീകളെ വലിച്ചിഴച്ച് പാടത്തേക്ക് കൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒപ്പമുണ്ടായിരുന്ന പുരുഷന്‍മാരും സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരുമാണ് പാടങ്ങളില്‍ അവശരായി കിടന്ന സ്ത്രീകളെ രക്ഷപ്പെടുത്തിയത്. പൊലീസ് ഗുണ്ടകളെയാണ് സംരക്ഷിക്കുന്നതെന്നും പ്രദേശവാസികള്‍ക്ക് പോലും രക്ഷയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here