മുംബൈ: കുട്ടികളടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം മുന്‍കൂട്ടി ഒരുക്കിയ പദ്ധതിയാണെന്ന് താനെ പൊലീസ്. കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്ത ഹസ്‌നന്‍ അന്‍വര്‍ വാരേക്കറിന്റെ സഹോദരിയായ സുബിയ ബാര്‍മലിന്റെ മൊഴിയാണ് പുറത്തുവന്നത്.
ഭര്‍ത്താക്കന്മാരെ ഒഴിവാക്കി അനവര്‍ സഹോദരിമാരെയും അവരുടെ കുട്ടികളെയും ശനിയാഴ്ച രാത്രി വീട്ടില്‍ വിരുന്നിന് വിളിച്ചുവരുത്തുകയായിരുന്നു. സഹോദരിമാരുടെ ഭര്‍ത്താക്കന്മാരോട് ഞായറാഴ്ച ഉച്ചക്ക് എത്തിയാല്‍ മതിയെന്നാണ് അയാള്‍ ആവശ്യപ്പെട്ടത്. മടിച്ചുനിന്ന സുബിയായെയും നിര്‍ബന്ധിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷമാണ് അന്‍വര്‍ കൊല നടത്തിയത്. വീടിന്റെ വാതിലുകളെല്ലാം അടച്ചുപൂട്ടിയ ശേഷം ഓരോരുത്തരുടെയും മുറിയില്‍ കയറിയിറങ്ങി ആക്രമണം നടത്തുകയായിരുന്നു. കഴുത്തിന് മുറിവേറ്റെങ്കിലും സുബിയ രക്ഷപ്പെടുകയായിരുന്നു. നാലുമാസം മാത്രം പ്രായമുള്ള തന്റെ മകനെ കണ്‍മുന്നില്‍ വച്ചാണ് അന്‍വര്‍ കൊലപ്പെടുത്തിയതെന്ന് സുബിയ പറയുന്നു.
താനെയിലെ വഡ്ബലി, ഗോഡ്ബന്ദറിലാണ് ഞായറാഴ്ചയാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്‍വര്‍ വാരേക്കര്‍ സംഭവം ശേഷം തൂങ്ങി മരിക്കുകയായിരുന്നു. നാലു മാസം പ്രായമുള്ള കുഞ്ഞും ഏഴു കുട്ടികളും ആറു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ടു കുട്ടികള്‍ അന്‍വറിന്റെ മക്കളാണ്.
അതേസമയം, മനോരോഗത്തിനുള്ള മരുന്നുകള്‍ അന്‍വറിന്റെ മുറിയില്‍നിന്ന് കണ്ടത്തെിയെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. ഒരിക്കല്‍ ഇയാള്‍ മന്ത്രവാദി നല്‍കിയതെന്ന് പറഞ്ഞ് വീട്ടുകാരെ ദ്രാവകം കുടിപ്പിക്കുകയും അടുത്ത ദിവസംവരെ എല്ലാവരും ഉറങ്ങിപ്പോകുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ടെന്ന് സമീപവാസികള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here