കോടതിയലക്ഷ്യക്കേസ്; കെ സി ജോസഫ് പരസ്യമായി മാപ്പു പറയണമെന്നു ഹൈക്കോടതി; അപമാനിച്ചതിലെ തെറ്റു ബോധ്യപ്പെട്ടെന്നു കെ സി ജോസഫ്

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചതില്‍ മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പു പറയണമെന്നു ഹൈക്കോടതി. തെറ്റു ബോധ്യപ്പെട്ടെന്നും പശ്ചാത്തപിക്കുന്നെന്നും മന്ത്രി കെ സി ജോസഫ് ഹൈക്കോടതിയില്‍ അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.   തെറ്റു ബോധ്യപ്പെട്ടെന്നും കോടതിയോടു നിരൂപാധികം മാപ്പപേക്ഷിക്കുന്നെന്നും മന്ത്രി പറഞ്ഞു. കേസില്‍ ഇന്നുച്ചകഴിഞ്ഞാണ് കോടതിയുടെ നിര്‍ദേശപ്രകാരം മന്ത്രി നേരിട്ടു ഹാജരായത്.

ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന പരാമര്‍ശമാണ് കോടതി നടപടികളിലേക്ക് നയിച്ചത്. ഇത് ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പരാമര്‍ശത്തില്‍ മന്ത്രി ഹൈക്കോടതിയില്‍ നിരുപാധിക മാപ്പപേക്ഷ നല്‍കിയെങ്കിലും വിശദമായ പരിശോധന വേണമെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. കുറ്റപത്രം വാങ്ങുന്നതിനായി മന്ത്രി നേരിട്ടു എത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

2015 ജൂലൈ 15നായിരുന്നു മന്ത്രി കെസി ജോസഫിന്റെ വിവാദ ഫേസ്ബുക് പോസ്റ്റ്. എജി ഓഫീസ് പൂട്ടണമെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരെയാണ് കെ.സി ജോസഫ് വിവാദ പരാമര്‍ശം നടത്തിയത്. ജഡ്ജിക്ക് പബ്ലിസിറ്റി ക്രേസ് ബാധിച്ചിരിക്കുകയാണെന്ന് കെസി ജോസഫ് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ കഴമ്പില്ലെന്ന് മനസ്സിലാവും. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും കെസി ജോസഫ് വിമര്‍ശിച്ചിരുന്നു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് എന്നും ക്രിമിനല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് വി ശിവന്‍കുട്ടി എംഎല്‍എയാണ് പരാതി നല്‍കിയത്. ഈ പരാതിയിലാണ് കെസി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News