ദില്ലി: ലോക ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ വേദി മാറിയേക്കും. പര്യാപ്തമായ സുരക്ഷ ഒരുക്കാനാകാത്തതിനാല്‍ വേദിയാകാന്‍ സാധിക്കില്ലെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ബിസിസിഐയെ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ബിസിസിഐ സെക്രട്ടറി അനുരാഗ് ഥാക്കൂര്‍ ചെയ്തത്. ഹിമാചല്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്ന് അനുരാഗ് ഥാക്കൂര്‍ പറഞ്ഞു. മാര്‍ച്ച് 19ന് ധര്‍മശാലയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരുന്നത്.
സുരക്ഷ ഒരുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തെഴുതി. എന്നാല്‍, വേദിയാകുന്ന കാര്യം മാസങ്ങള്‍ക്കു മുന്നേ വീര്‍ഭദ്ര സിംഗ് അറിഞ്ഞിരുന്നതാണെന്നും അന്ന് ഈ പ്രശ്‌നങ്ങളൊന്നും ഉന്നയിക്കാതിരുന്നത് എന്താണെന്നും അനുരാഗ് ഥാക്കൂര്‍ ചോദിച്ചു. ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചതാണ് വേദികള്‍ എല്ലാം. മത്സരങ്ങളുടെ അലോട്ട്‌മെന്റുകള്‍ ആറു മാസം മുമ്പ് തീരുമാനിച്ചു. ആളുകള്‍ എല്ലാവരും ടിക്കറ്റും ബുക്കു ചെയ്ത അവസരത്തില്‍ ഈ അവസാന നിമിഷം ഇത്തരത്തില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റുന്നത് ഉചിതമല്ലെന്ന് ഥാക്കൂര്‍ പറഞ്ഞു.
സുരക്ഷ ഒരുക്കാന്‍ ആകില്ലെങ്കിലും പാകിസ്താന് ഉറപ്പു നല്‍കാന്‍ ഹിമാചലിന് സാധിക്കുമെന്നും ഥാക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹിമാചലിലെ കോണ്‍ഗ്രസ് കമ്മിറ്റിയും മത്സരം ഉപേക്ഷിക്കുകയോ വേദി മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here