മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് സരിതയെ ആദ്യം കണ്ടതെന്ന് ജോപ്പന്റെ മൊഴി; ശ്രീധരന്‍ നായരും സരിതയും ഒരുമിച്ച് മുഖ്യമന്ത്രിയെ കണ്ടിട്ടില്ല

കൊച്ചി: സരിതയുടെ അറസ്റ്റിനു മുമ്പ് സരിതയെ നാലുതവണ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ജോപ്പന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് സരിതയെ കണ്ടത്. 2011-ല്‍ ആണ് സരിതയെ ആദ്യമായി കണ്ടത്. നിയമസഭയില്‍ വച്ച് സരിതയെ ജോപ്പനോടൊപ്പം കണ്ടെന്ന് വനിതാ പൊലീസ് ഓഫീസര്‍ നസീറാബീഗം പറഞ്ഞത് തെറ്റാണ്. മല്ലേലില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുകയും താനും സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയെ കാണുകയും ചെയ്തു എന്നു പറയുന്നത് തെറ്റാണ്. അന്ന് ശെല്‍വരാജ് മുഖ്യമന്ത്രിയെ കണ്ടോ എന്നും തനിക്കറിയില്ല. ഇത്തരത്തില്‍ ശെല്‍വരാജ് പറഞ്ഞത് തെറ്റാണെന്നും ജോപ്പന്‍ കമ്മീഷന് മൊഴി നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനല്ലാതെ ഒരു തവണ പോലും സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നതായി തനിക്ക് അറിവില്ല. മുഖ്യമന്ത്രി ആരെയെങ്കിലും വിളിക്കാനായി ഉപയോഗിച്ചിരുന്നത് തന്റെ മൊബൈല്‍ ഫോണാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ രണ്ട് ലാന്‍ഡ് ഫോണുകളും ഒരു മൊബൈല്‍ഫോണും ഉണ്ട്. തമ്പാനൂര്‍ രവി തന്റെ മൊബൈലിലാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നത്. ആ കാലഘട്ടത്തില്‍
106 തവണ ബെന്നി ബഹനാനും വിളിച്ചിട്ടുണ്ട്. 2012-നും 2013-നും ഇടയില്‍ സരിതയുടെ 2 നമ്പറുകളില്‍ നിന്ന് ജോപ്പന്റെ നമ്പറിലേക്കും തിരിച്ചും 1736 തവണ വിളിച്ചതായി ജോപ്പനും സമ്മതിച്ചു. ഇതെല്ലാം താനും സരിതയുമായുള്ള പേഴ്‌സണല്‍ കാര്യങ്ങളാണ് സംസാരിച്ചത്. എന്റെ മൊബൈലില്‍ നിന്ന് മുഖ്യമന്ത്രി സരിതയെ വിളിച്ചിരുന്നില്ല. ഞാനും സരിതയുമായുള്ള സംഭാഷണങ്ങള്‍ മുഖ്യമന്ത്രിക്കറിയുമോ എന്നും തനിക്കറിയില്ലെന്നും ജോപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്.

സരിതയെ അറസ്റ്റ് ചെയ്യുന്നത് വരെ അവര്‍ സോളാര്‍ ബിസിനസ്സ് നടത്തിയതായി അറിയുമായിരുന്നില്ല. സരിതയുടെ പൂര്‍വചരിത്രം തനിക്ക് പറഞ്ഞു തന്നിട്ടുണ്ടെന്ന ഷീജാ ദാസിന്റെ മൊഴി തെറ്റാണ്. ഷീജാദാസിനെതിരെ പണ്ട് അച്ചടക്ക നടപടി ഉണ്ടായിട്ടുള്ളതാണ്. ഷീജാ ദാസും നസീറ ബീഗവും സരിതയുടെ പൂര്‍വകാല ചരിത്രം വളരെ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമായിരുന്നു.
മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നു. ബിജു രാധാകൃഷ്ണനെ പത്തനംതിട്ട ജയിലില്‍ വച്ച് കണ്ടിട്ടുണ്ട്. താന്‍ ജയിലില്‍ ആയിരിക്കുമ്പോഴാണ് ബിജുവിനെ അവിടെ വച്ച് കണ്ടിട്ടുള്ളതെന്നും ജോപ്പന്‍ മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News