വെള്ളാപ്പള്ളിയുടെ സംസ്‌കാരം പുതിയ സുഹൃത്തുക്കള്‍ അംഗീകരിക്കുന്നുണ്ടോയെന്ന് വിഡി സതീശന്‍; 17 വര്‍ഷം മുന്‍പ് മരിച്ച മാതാപിതാക്കളെ അപമാനിച്ച വെള്ളാപ്പള്ളിക്ക് സതീശന്റെ മറുപടി

തിരുവനന്തപുരം: ജന്മം കൊണ്ട് സതീശന്‍ ആര്‍ക്കുണ്ടായതാണെന്ന് അറിയില്ലയെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിന് മറുപടിയുമായി വി.ഡി സതീശന്‍.

‘വെള്ളാപ്പള്ളിയുടെ നിലവാരത്തില്‍ ഒരു വാക്ക് എന്റെ നാവില്‍ നിന്ന് വീണാല്‍ അത് ഞാന്‍ പ്രതിനിധീകരിക്കുന്ന പറവൂരിലെ ജനങ്ങള്‍ക്ക് അപമാനമുണ്ടാക്കും. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും എനിക്ക് നല്ല ബോധ്യമുണ്ട്. അതിനാല്‍ ആത്മസംയമനം പാലിക്കുകയാണ്. ഇത് സംബന്ധിച്ചു വിലയിരുത്താന്‍ ഇവിടുത്തെ പൊതുസമൂഹത്തിനു വിടുന്നു.’ സതീശന്‍ പറയുന്നു.

വഴിയില്‍ നിന്ന് തെറി വിളിച്ചാല്‍ ഒതുങ്ങുമെന്ന പരീക്ഷണം നടത്തി വായടപ്പിക്കാമെന്നു വിചാരിക്കണ്ട. ഈ രാഷ്ട്രീയ സംസ്‌കാരം ഭാരതീയ ആദര്‍ശത്തിന്റെ വക്താക്കളായ വെള്ളാപ്പള്ളിയുടെ പുതിയ സുഹൃത്തുക്കള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

വി.ഡി സതീശന്റെ മറുപടി

പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ എന്റെ മാതാപിതാക്കളെ അപമാനിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വ്യക്തിപരമായ വാക്കുകള്‍ക്കു ഒരു മകന്‍ എന്ന നിലയില്‍ ശക്തമായ അമര്‍ഷവും ദുഖവും എനിക്കുണ്ട്. എന്നാല്‍ വെള്ളാപ്പള്ളിയുടെ നിലവാരത്തില്‍ ഒരു വാക്ക് എന്റെ നാവില്‍ നിന്ന് വീണാല്‍ അത് ഞാന്‍ പ്രതിനിധീകരിക്കുന്ന പറവൂരിലെ ജനങ്ങള്‍ക്ക് അപമാനമുണ്ടാക്കും. ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്ന എന്റെ കോണ്‍ഗ്രസ് സംസ്കാരവും അതിനു എന്നെ അനുവദിക്കില്ല. ഞാന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും എനിക്ക് നല്ല ബോധ്യമുണ്ട്. അതിനാല്‍ ഞാന്‍ ആത്മസംയമനം പാലിക്കുകയാണ്. ഇത് സംബന്ധിച്ചു വിലയിരുത്താന്‍ ഞാന്‍ ഇവിടുത്തെ പൊതുസമൂഹത്തിനു വിടുന്നു.

നല്ലത് മാത്രം ചിന്തിക്കുകയും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും നമ്മെ പഠിപ്പിച്ച ശ്രീ നാരായണീയ പ്രസ്ഥാനത്തിന്റെ അമരത്ത് ഇരുന്നാണല്ലോ അദ്ദേഹം ഇങ്ങനെ ഒക്കെ പ്രവര്‍ത്തിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ മാത്രമാണ് ദുഃഖം. രാഷ്ട്രീയത്തില്‍ ഞാന്‍ ഒരിക്കലും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. വിഷയാധിഷ്ടിതമായി സംസാരിക്കുമ്പോഴും എതിര്‍ക്കുന്നവനോട് അങ്ങേയറ്റം മാന്യമായ സമീപനം മാത്രം സ്വീകരിക്കണം എന്ന ബോധമുള്ളവനാണ് ഞാന്‍. അത് കൊണ്ട് തന്നെ ശ്രീ. വെള്ളാപ്പള്ളിയുടെ ഭാഷയില്‍ പ്രതികരിക്കാന്‍ എനിക്ക് സാധിക്കില്ല. രാഷ്ട്രീയമായി ഇരു ചേരിയില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായി നല്ല സുഹൃത്തുകളായിരുന്ന കെ.കരുണാകരന്റെയും ഇ.കെ. നായനാരുടെയുമൊക്കെ സുഹൃത്ബന്ധം മാതൃകയായി കാണുന്ന നമ്മുടെ നാട്ടിലാണ് അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഇത്രയും അധമമായ പരാമര്‍ശങ്ങള് ഒരു പൊതുപ്രവര്‍ത്തകന് മേല്‍ നടത്തുന്നത് എന്നത് അപമാനകരമാണ്.

പതിറ്റാണ്ടുകളായി ഹിന്ദുക്കളില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ക്ഷേത്ര വരുമാനം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിച്ചു എന്ന മഹാപരാധം ആണ് എന്നെ പുലഭ്യം പറയാനുള്ള കാരണം. എന്നാല്‍ ആ അപരാധം ഇനിയും ചെയ്യും. വഴിയില്‍ നിന്ന് തെറി വിളിച്ചാല്‍ ഒതുങ്ങുമെന്ന പരീക്ഷണം നടത്തി വായടപ്പിക്കാമെന്നു വിചാരിക്കണ്ട. ഈ രാഷ്ട്രീയ സംസ്കാരം ഭാരതീയ ആദര്‍ശത്തിന്റെ വക്താക്കളായ വെള്ളാപ്പള്ളിയുടെ പുതിയ സുഹൃത്തുക്കള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് കൂടെ വ്യക്തമാക്കണം. ഇനിയൊരു പൊതു പ്രവര്‍ത്തകന് നേരെയും ഇത്തരത്തില്‍ സംസ്കാര ശൂന്യമായ വിമര്‍ശനം ഉണ്ടാവാത്ത നിലയില്‍ പൊതുസമൂഹവും സാംസ്കാരിക കേരളവും ഇതിനെതിരെ പ്രതികരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ എന്റെ മാതാപിതാക്കളെ അപമാനിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന…

Posted by V D Satheesan on Wednesday, March 2, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here