കനയ്യ കുമാറിനെ പ്രശംസിച്ച് വീണ്ടും ബിജെപി ദേശീയ നേതാവ്; ബീഹാറിന്റെ മകന്റെ വാക്കുകള്‍ ചിന്തിപ്പിക്കുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ; ബിജെപി ദേശീയ നേതൃത്വം വെട്ടില്‍

പട്‌ന: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ പ്രസംസിച്ച് ബിജെപി നേതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ജാമ്യം ലഭിച്ച ശേഷം ജെഎന്‍യു കാമ്പസില്‍ കനയ്യ നടത്തിയ പ്രസംഗത്തെയാണ് ശത്രഘ്‌നന്‍ സിന്‍ഹ പ്രശംസിച്ചത്. ബീഹാറിന്റെ മകന്‍ നടത്തിയ പ്രസംഗം മികച്ചതായിരുന്നു. ഏറെ ചിന്തിപ്പിക്കുന്നതാണ് കനയ്യ കുമാറിന്റെ വാക്കുകള്‍ എന്നും ബിജെപി എംപി കൂടിയായ സിന്‍ഹ പറഞ്ഞു.

പാവപ്പെട്ട കുടുംബത്തില്‍നിന്നും എത്തിയ കനയ്യ കുമാര്‍ സാമര്‍ത്ഥ്യവും കഴിവും ഉള്ള വ്യക്തിയാണെന്ന് തെളിയിച്ചു എന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. നേരത്തെ ജാമ്യം ലഭിച്ച സമയത്തും കനയ്യ കുമാറിനെ പ്രശംസിച്ചും സന്തോഷം പങ്കുവെച്ചും ശത്രുഘ്‌നന്‍ സിന്‍ഹ സംസാരിച്ചിരുന്നു. തെറ്റ് പറ്റിയെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ചെയ്തത് ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ കനയ്യയ്ക്ക് കഴിയും. വിമര്‍ശിച്ചവരുടെ പിന്തുണ നേടാന്‍ കനയ്യയ്ക്ക് കഴിയുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ഇതിന് പിന്നാലെയാണ് കനയ്യയെ പ്രശംസിച്ച് ബിജെപി നേതാവ് വീണ്ടും രംഗത്തെത്തിയത്.

ദാരിദ്ര്യം, ജാതീയത, വിശപ്പ്, തുടങ്ങിയവയില്‍നിന്ന് മോചനം വേണമെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. ഭരണഘടനാപരമായ സ്വാതന്ത്ര്യം വേണമെന്നും ആണ് പറയുന്നത്. അതില്‍ തെറ്റില്ല എന്നും സിന്‍ഹ പറഞ്ഞു. ദേശീയ നേതാക്കള്‍ അടക്കം നിരവധി പേര്‍ കനയ്യയുടെ പ്രസംഗത്തെ പ്രശംസിച്ചു സംസാരിച്ചിട്ടുണ്ട് എന്നും സിന്‍ഹ പറഞ്ഞു.

ദേശീയ വാദത്തിന്റെ പേരില്‍ ബിജെപിയും എബിവിപിയും അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ കനയ്യ കുമാറിനും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇടതുപക്ഷത്തിനും എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രതിരോധം പാര്‍ലമെന്റിലും പുറത്തും ഇപ്പോഴും തുടരുകയാണ്. ഇതിനിടയിലാണ് ദേശീയ നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കി ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തുവന്നത്.

കനയ്യ കുമാറിനെ പ്രശംസിക്കുക വഴി ബിജെപിയുടെ നിലപാടുകളെ തന്നെ പ്രത്യക്ഷത്തില്‍ സിന്‍ഹ തള്ളിപ്പറയുന്നു. സിന്‍ഹയുടെ നിലപാട് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്. സിന്‍ഹയ്‌ക്കെതിരെ ബിജെപി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here