ചില പാട്ടുകള്‍ ചുണ്ടില്‍ കയറി കൊരുത്താല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ പാടാണ്. അന്നു പിന്നെ എപ്പോഴും ചുണ്ടില്‍ ആ പാട്ട് തന്നെ വരും. അതുപോലെയാണ് കനയ്യയുടെ ആസാദി മുദ്രാവാക്യം. പാട്ട് കുറേ കഴിഞ്ഞ് അതിന്റെ പാട്ടിനു പോവുമെങ്കിലും കനയ്യയുടെ മുദ്രാവാക്യം ചുണ്ടീന്ന് ഇറങ്ങുന്നില്ല.
മുദ്രാവാക്യം പലവട്ടം വിളിച്ചിട്ടുണ്ട്… എഴുതിയിട്ടുണ്ട്. പക്ഷേ ജെഎന്‍യുക്കാരുടെ മുദ്രാവാക്യം ഇടക്കിടെ ഓടിയെത്തുകയാണ്.
സ്വാതന്ത്ര്യത്തിനു മുമ്പായിരുന്നു സ്വരാജ്യം എന്റെ ജന്‍മാവകാശം എന്നു പറഞ്ഞ ബാലഗംഗാധര തിലകന്‍ ജീവിച്ചിരുന്നത്. ക്വിറ്റ് ഇന്ത്യ അടക്കമുള്ള മുദ്രാവാക്യങ്ങും സ്വാതന്ത്യ പൂര്‍വ ഇന്ത്യയിലായിരുന്നു. സ്വാതന്ത്യാനന്തര ഇന്ത്യയിലെ മുദ്രാവാക്യങ്ങള്‍ അധികാരത്തിനു വേണ്ടിയുള്ളവയായി. 1965-ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ജയ് ജവാന്‍; ജയ് കിസാന്‍ എന്ന മുദ്രാവാക്യം വിളിച്ചു. 1971- ല്‍ ഇന്ദിരാഗാന്ധി ഗരീബീ ഹഠാവോ എന്ന മുദ്രാവാക്യവും.ർ
പിന്നെയുമുണ്ട് മുദ്രാവാക്യങ്ങള്‍. ഒക്കെ അധി കാരത്തിലേക്കുള്ള വഴികളായിരുന്നു. 1977-ല്‍ ഇന്ദിര ഹഠാവോ ദേശ് ബചാവോ എന്ന ജയപ്രകാശ് നാരായണന്റെ മുദ്രാവാക്യവും ജനം കേട്ടു. ഏറ്റവും ഒടുവില്‍ കേജരിവാള്‍ വരെയുള്ളവര്‍ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി മുദ്രാവാക്യങ്ങളെ മാറ്റി. ഇവിടെയാണ് കനയ്യയുടേയും ജെഎന്‍യുവിന്റെയും ആസാദി മുദ്രാവാക്യത്തിന്റെ പ്രസക്തി.
അധികാരത്തിനല്ല; അവകാശം സംരക്ഷിക്കാനാണ് ഈ മുദ്രാവാക്യം. കെട്ട കാലത്ത് ഇത്ര കരുത്തോടെ ഇതല്ലാതെ പിന്നെന്താണ് വിളിക്കാനാവുക.
‘ഭുഖ് മാരീ സേ ആസാദി
(പട്ടിണിയില്‍നിന്നു സ്വാതന്ത്ര്യം )
സംഘ് വാദ് സേ ആസാദി
(സംഘിസത്തില്‍നിന്നു സ്വാതന്ത്ര്യം )
സാമന്ത് വാദ് സേ ആസാദി
(ഫ്യൂഡലിസത്തില്‍നിന്നു സ്വാതന്ത്ര്യം )
പൂഞ്ചിവാദ് സേ ആസാദി
(മുതലാളിത്തത്തില്‍നിന്നു സ്വാതന്ത്ര്യം )
ബ്രാഹ്മണ്‍വാദ് സേ ആസാദി
(ബ്രാഹ്മണ്യത്തില്‍നിന്നു സ്വാതന്ത്ര്യം )
ആസാദി, ആസാദി, ആസാദി, ആസാദി…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here