വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇടയില്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്; പുതിയ കേരള കോണ്‍ഗ്രസും സീറ്റുകളും ചര്‍ച്ചയാകും; ഏറ്റുമാനൂരും പൂഞ്ഞാറും എമ്മിന്റേതെന്ന് മാണി

കോട്ടയം: വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇടയില്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയും ചില സീറ്റുകള്‍ക്ക് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയത്തു ചേരുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിര്‍ണായകമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വിട്ടു നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സീറ്റുകളൊന്നും വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് മാണി. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തിയില്ലാതെയാണ് മാണി പങ്കെടുത്തത്.

പൂഞ്ഞാറില്‍ കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ട പി സി ജോര്‍ജും കുട്ടനാട്ടില്‍ മത്സരിച്ച ഡോ. കെ സി ജോസഫും ഇപ്പോള്‍ പാര്‍ട്ടിയിലില്ല. ഏറ്റുമാനൂരില്‍ തോമസ് ചാഴികാടന്‍ മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ കെ സുരേഷ് കുറുപ്പിനോടു തോറ്റിരുന്നു. ഈ മൂന്നു സീറ്റുകളും ഇക്കുറി വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്കു മത്സരിക്കാനാണു പൂഞ്ഞാര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ, ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രബല നേതാക്കള്‍ പാര്‍ട്ടി വിട്ടതും കെ എം മാണിക്കു തിരിച്ചടിയായിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ സി ജോസഫ്, ആന്റണി രാജു എന്നീ പ്രമുഖരാണ് മാണിയുടെയും മകന്‍ ജോസ് കെ മാണിയുടെയും തന്‍പ്രമാണിത്തത്തില്‍ മടുത്ത് മുന്നണി വിട്ടത്. ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ഇവര്‍ സിപിഐഎം നേതൃത്വത്തെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News