ടെഹ്‌റാന്‍: ഇറാനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ കോടീശ്വരന് വധശിക്ഷ. പ്രമുഖ ബിസിനസുകാരനായ ബബക് സന്‍ജാനിക്കാണ് ഇറാനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2.8 ബില്യണ്‍ ഡോളറിന്റെ ക്രമക്കേട് നടത്തി എന്നാണ് ബബക് സന്‍ജാനിക്കെതിരായ കേസ്. പതിനെണ്ണായിരം കോടിയില്‍ അധികം ഇന്ത്യന്‍ രൂപ വരും ഇത്.
എണ്ണ കടത്ത് വഴി നിയമപരമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കള്ളപ്പണം ഒഴുക്കി എന്നാണ് സന്‍ജാനിക്കെതിരായ കേസ്. വധശിക്ഷയ്‌ക്കൊപ്പം വന്‍ തുക പിഴയും അടയ്ക്കാന്‍ കോടതി വിധിച്ചു. ഇറാന്‍ ജുഡീഷ്യറിയുടെ വക്താവ് ഘോലം ഹൊസൈന്‍ മൊഹ്‌സേനി ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
മഹമൂദ് അഹ്മദി നെജാദ് പ്രസിഡന്റായിരുന്ന കാലത്താണ് സന്‍ജാനി കുപ്രസിദ്ധനായത്. 2013 ഡിസംബറിലാണ് ബബക് സന്‍ജാനി അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇറാനിലെ ഏറ്റവും ധനികനായ വ്യവസായികളില്‍ ഒരാളാണ് സന്‍ജാനി. എണ്ണ കള്ളക്കടത്തിന് കൂട്ടുനിന്നെന്ന പേരില്‍ സന്‍ജാനിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തുര്‍ക്കി, യുഎഇ, മലേഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഇറാനില്‍നിന്നുള്ള എണ്ണ കടത്തിയതായി സന്‍ജാനി നേരത്തെ സമ്മതിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here