കൊള്ളയും അഴിമതിയും നടത്താന്‍ അധികാരമുപയോഗിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാനത്തെ മൂന്ന് യോഗങ്ങളിലായി എടുത്ത 822 തീരുമാനങ്ങളില്‍ നല്ലൊരുപങ്കും ക്രമവിരുദ്ധവും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞവയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടികളുടെ അഴിമതിയും കൊള്ളയും ക്രമക്കേടും നിറഞ്ഞ നിയമവിരുദ്ധ തീരുമാനങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന് മധ്യേ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട കോടികളുടെ അഴിമതിയും കൊള്ളയും ക്രമക്കേടും നിറഞ്ഞ നിയമവിരുദ്ധ തീരുമാനങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കരുത്. സംസ്ഥാന മന്ത്രിസഭയുടെ അവസാനത്തെ മൂന്ന് യോഗങ്ങളിലായി എടുത്ത 822 തീരുമാനങ്ങളില്‍ നല്ലൊരുപങ്കും ക്രമവിരുദ്ധവും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞവയാണ്.

54000 അനധികൃത നിയമനങ്ങള്‍ സാധൂകരിച്ച് സ്ഥിരപ്പെടുത്താനും 13,032 പേരെ നിയമിക്കാനുമുള്ള തീരുമാനങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. മന്ത്രിസഭ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നിരിക്കുന്നതിനാല്‍ ഉത്തരവിറക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകരുത്. മുന്‍ തീയതിവച്ച് ഉത്തരവിറക്കാനുള്ള സമ്മര്‍ദ്ദത്തിന് വഴിപ്പെടുകയും ചെയ്യരുത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി കുട്ടനാട്ടിലും എറണാകുളത്തുമുള്ള 425 ഏക്കര്‍ വയല്‍ നികത്താന്‍ റവന്യൂമന്ത്രി അനുമതി നല്‍കി ഇറക്കിയ ഉത്തരവ് സദുദ്ദേശപരമല്ല. അപ്പര്‍കുട്ടനാട്ടിലെ മെത്രാന്‍കായലില്‍ 378 ഏക്കറും എറണാകുളത്ത് കടമക്കുടിയില്‍ 47 ഏക്കറും നികത്താന്‍ ധൃതിപിടിച്ച് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് ഒരു ന്യായീകരണവുമില്ല. തെരഞ്ഞെടുപ്പിന് തലേന്നാള്‍ ഇക്കോ ടൂറിസത്തോടും മെഡിക്കല്‍ ടൂറിസത്തോടും പ്രേമമുദിക്കുന്നതിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യമുണ്ട്. അതിനാല്‍ ഈ ഉത്തരവുകള്‍ റദ്ദാക്കണം.
മുഖ്യ വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും നിയമനത്തിനുള്ള ഫയല്‍ തിരിച്ചയച്ച ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നടപടി മാന്യതയുള്ളതാണ്. നിലവിലെ പിഎസ്‌സി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് ഒരു ന്യായീകരണവുമില്ല. വര്‍ധിപ്പിച്ച അംഗസംഖ്യയുടെ വിജ്ഞാപനം പുറത്തുവരാത്തതിനാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പിഎസ്‌സി അംഗത്തിന്റെ നിയമനത്തിനും ഗവര്‍ണര്‍ അംഗീകാരം നല്‍കരുത്.

നാട് കടുത്ത വേനല്‍ച്ചൂടിലും കുടിവെള്ളക്ഷാമത്തിലും അമര്‍ന്നു. റോഡ് ഗതാഗതം താറുമാറായി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുത്ത് പണം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനുള്ള ജാഗ്രതയായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ കാട്ടേണ്ടിയിരുന്നത്. അത് ചെയ്യാതെ സ്വജനപക്ഷപാതവും കൊള്ളയും അഴിമതിയും നടത്താന്‍ അധികാരമുപയോഗിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.’- കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

തെരഞ്ഞെടുപ്പിന്‌ മധ്യേ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട കോടികളുടെ അഴിമതിയും കൊള്ളയും ക്രമക്കേടും നിറഞ്ഞ നിയമവിരുദ്ധ ത…

Posted by Kodiyeri Balakrishnan on Sunday, March 6, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News