മെത്രാന്‍ കായല്‍, കടമ്മക്കുടി ഭൂമി നികത്തല്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു; വോട്ടിനും കാശിനും വേണ്ടിയാണ് കായല്‍ നികത്താന്‍ ഉത്തരവിട്ടതെന്ന് വിഎസ്

തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താനുള്ള വിവാദ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കടമ്മക്കുടിയിലെ ഭൂമി നികത്താനുള്ള തീരുമാനവും സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. രണ്ടു ഉത്തരവുകളും പിന്‍വലിക്കണമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

നിലംനികത്താനുള്ള ഉത്തരവിനെതിരേ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, കെപിസിസി അധ്യക്ഷന്‍ വി.എംസുധീരന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. മെത്രാന്‍ കായല്‍ നികത്തി ടൂറിസം പദ്ധതി ആരംഭിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു.

സര്‍ക്കാര്‍ അപഹാസ്യരായതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് വിഎസ് പറഞ്ഞു. വോട്ടിനും കാശിനും വേണ്ടിയാണ് ഭൂമിനികത്താന്‍ ഉത്തരവിട്ടത്. അടൂരില്‍ ഭൂമി പതിച്ചുനല്‍കിയ ഉത്തരവും പിന്‍വലിക്കണം. വോട്ട് ലക്ഷ്യംവച്ചു നൂറുക്കണക്കിന് ഏക്കര്‍ ഭൂമി തിരിമറി നടത്തിയെന്നും വിഎസ് പറഞ്ഞു. സെക്രട്ടറിയേറ്റ് ഭൂമി വിറ്റിട്ടുണ്ടോയെന്ന് പിന്നീട് അറിയാമെന്ന് വിഎസ് പരിഹസിച്ചു.

2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ചാണ് കുട്ടാനാട്ടില്‍ കുമരകം മെത്രാന്‍ കായലിലെ 378ഏക്കര്‍ നെല്‍വയലും എറണാകുളത്തെ കടമക്കുടിയില്‍ 47 ഏക്കറും നിലം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 378 ഏക്കര്‍ പാടശേഖരം നികത്തി ടൂറിസം പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നാനൂറോളം ഏക്കറാണ് മെത്രാന്‍ കായല്‍ പാടശേഖരം. കുമരകം ഇക്കോ ടൂറിസം വില്ലേജ് എന്ന പദ്ധതിക്കായാണ് മെത്രാന്‍ കായല്‍ പാടശേഖരം നികത്താന്‍ അനുമതി നല്‍കിയത്.

വേമ്പനാട് റാംസൈറ്റില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മെത്രാന്‍കായല്‍. വയല്‍ നികത്തല്‍ നെല്‍കൃഷിക്കു മാത്രമല്ല, ജല ദൗര്‍ബല്യത്തിനും കായല്‍ മത്സ്യസമ്പത്തിനും ഭീഷണിയാകുമെന്നും മഴക്കാലത്ത് അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതത്തിനും വഴിവയ്ക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. മെത്രാന്‍ കായല്‍ നികത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ മന്ത്രിസഭാ യോഗത്തില്‍ മൂന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മെത്രാന്‍ കായല്‍ നികത്തിയേ പറ്റൂ എന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്.

മെത്രാന്‍ കായല്‍ നികത്തല്‍ പദ്ധതിക്കു പുറമേ കടമക്കുടിയിലെ കായല്‍ നികത്താനും അനുമതി നല്‍കിയിരുന്നു. ഒരു മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്കു വേണ്ടിയാണ് ഈ അനുമതി നല്‍കിയത്. തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News