മണിയുമൊത്തുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്തത് മമ്മൂട്ടി, മോഹന്‍ലാല്‍, വിക്രം; ഓര്‍മ്മകള്‍ മനസില്‍ സൂക്ഷിക്കാനാണ് ഇഷ്ടമെന്ന് മമ്മൂട്ടി

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ചിരസ്മരണ എന്ന പേരില്‍ ചാലക്കുടിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, വിക്രം തുടങ്ങിയവര്‍ മണിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു.

ചാലക്കുടിയുടെ സ്വന്തം കലാഭവന്‍ മണിയെ അനുസ്മരിക്കാന്‍ സഹപ്രര്‍ത്തകരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. നടനെന്നതിലുപരി മനുഷ്യ സ്‌നേഹി ആയിരുന്ന മണിക്ക് ബാഷ്പാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാ ലോകം ഒഴുകിയെത്തി.

വിതുമ്പലോടെയാണ് നടന്‍ മമ്മൂട്ടി മണിയുമൊത്തുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്തത്. മണിയുടെ ദുഖത്തില്‍ പങ്കുചേരാന്‍ മാത്രമല്ല തന്റെ ദുഖത്തില്‍ നിങ്ങളെ കൂടി പങ്കുചേര്‍ക്കാനാണ് താനിവിടെ എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. സഹോദരനായി മണി തന്നേയും താന്‍ മണിയേയും സ്‌നേഹിച്ചിരുന്നു. ആ ഓര്‍മ എന്നും മനസില്‍ സൂക്ഷിക്കാനാണ് തനിക്ക് ഇഷ്ടം. ഒരു ഞെട്ടലോടെ മാത്രമാണ് മണിയുടെ മരണം തനിക്ക് ഓര്‍ക്കാനാകൂവെന്നും മമ്മൂട്ടി പറഞ്ഞു.

പ്രിയപ്പെട്ട മണി…

Posted by Mammootty on Sunday, March 13, 2016

മറ്റെല്ലാവര്‍ക്കും എന്ന പോലെ കലാഭവന്‍ മണി തനിക്കും അടുത്ത സുഹൃത്തായിരുന്നുവെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. ഇത്തരത്തിലുള്ളൊരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഏറ്റവും സങ്കടമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സത്യസന്ധതയുടെ, സ്‌നേഹത്തിന്റെ, നന്മയുടെ സ്‌നേഹിതനെയാണ് നഷ്ടമായത്. മണി തനിക്കു കുറെ നല്ല ഭക്ഷണം പാകം ചെയ്ത് തന്നിട്ടുണ്ട്. തന്നോട് മണിക്ക് സ്‌നേഹമായിരുന്നു, ബഹുമാനമായിരുന്നു. ഇങ്ങനെയുള്ള സ്‌നേഹിതരെ കണ്ടുകിട്ടുക അത്ര എളുപ്പമല്ലെന്നും ലാല്‍ പറഞ്ഞു.

തമിഴ് ചിത്രം ജെമിനിയില്‍ ഒപ്പം അഭിനയിച്ച നിമിഷങ്ങളാണ് വിക്രം പങ്കുവച്ചത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ കണ്ടാണ് മണിയെ കൂടുതല്‍ അറിയുന്നതെന്ന് തമിഴ് സൂപ്പര്‍താരം വിക്രം പറഞ്ഞു. ജമിനിയില്‍ വില്ലനായി മണിയെ വിളിച്ചതും ഈ അഭിനയ മികവ് കണ്ടിട്ടാണ്. എവിടെ വച്ചു കണ്ടാലും ആദ്യകാലത്തെ ആദരവ് മണി എപ്പോഴും കാണിച്ചിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ചാലക്കുടിയിലെത്തിയപ്പോള്‍ മണി വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ മണി തന്നെ കൂട്ടികൊണ്ടു പോയത് മണിയുടെ പഴയ വീട്ടിലേക്കായിരുന്നു. പുതിയ വീടിന്റെ പത്രാസ് കാണിക്കാതെ വന്ന വഴി മറക്കാത്ത മണി തന്നെ പഴയ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത് എനിക്ക് അദ്ഭുതമാണ് നല്‍കിയതെന്നും വിക്രം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് മണി തന്നെ കാര്യമായി സഹായിച്ചിട്ടുണ്ടെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു. എംപിയായാല്‍ തന്റെ നാട്ടുകാരായ വൃദ്ധര്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചെലവിടാനായി ഒരു സ്ഥാപനം ആരംഭിക്കണമെന്ന് മണി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 17 ലക്ഷം രൂപ ചെലവില്‍ നഗരസഭയില്‍ വൃദ്ധമന്ദിരം നിര്‍മിച്ച് താന്‍ വാക്കുപാലിച്ചുവെന്നും ഇന്നസെന്റ് പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സംവിധായകരായ കമല്‍, സുന്ദര്‍ദാസ്, സിബി മലയില്‍, സിദ്ദീഖ്, ഐഎം വിജയന്‍ തുടങ്ങിയവര്‍ ചടങ്ങിലെത്തി. കലാഭവന്‍ മണി പഠിച്ച ചാലക്കുടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേരു നല്‍കണമെന്ന് മണി സൗഹൃദ വേദി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here