തൃശൂര്‍: തൃശൂരിലെ ഫ്‌ളാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍കൂടി പിടിയിലായി. കൊലപാതകത്തിന്റെ സൂത്രധാനരും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വി.എ റഷീദിന്റെ കൂട്ടാളികളാണ് പിടിയിലായത്. കൊല നടന്ന് രണ്ടാഴ്ചയാകുമ്പോഴും മുഖ്യ പ്രതിയായ റഷീദിനെ പിടികൂടാതെ പൊലീസ് അന്വേഷണം വഴി തിരിച്ചു വിടുകയാണെന്ന് ആരോപണമുയര്‍ന്നു.
അയ്യന്തോളിലെ ഫ്‌ളാറ്റില്‍ ഷൊര്‍ണൂര്‍ സ്വദേശി സതീഷനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ട്‌പേര്‍ കൂടി പിടിയിലായത്. മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ റഷീദിന്റെ ഡ്രൈവര്‍ രതീഷ്, കൂട്ടാളി ബിജു എന്നിവരാണ് കൊടകരയില്‍ പിടിയിലായത്. കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതും സതീഷന്റെ മൃതദേഹം ഫ്‌ളാറ്റിന് പുറത്ത് എത്തിക്കാന്‍ സഹായിച്ചതും ഇവരാണന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് റഷീദിന്റെ ഫ്‌ളാറ്റില്‍ സതീശന്‍ കൊല്ലപ്പെട്ടത്. റഷീദുമായി രഹസ്യ ബന്ധം പുലര്‍ത്തിവന്ന ഗുരുവായൂര്‍ സ്വദേശിനി ശാശ്വതിയെ ചൊല്ലിയാണ് സുഹൃത്തുക്കളായിരുന്ന റഷീദും സതീശനും തമ്മില്‍ തെറ്റിയത്. തുടര്‍ന്ന് റഷീദും, ശാശ്വതിയും, കൂട്ടാളി കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം കൂട്ടുപ്രതി കൃഷ്ണ പ്രസാദ് കീഴടങ്ങി. റഷീദിന്റെ കാറില്‍ രക്ഷപെട്ട ശാശ്വതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇരുവരെയും ചേദ്യം ചെയ്തതില്‍ നിന്ന് റഷീദാണ് കെലപാതകത്തിന്റെ സൂത്രധാരന്‍ എന്ന് വ്യക്തമായി. എന്നാല്‍ ഒളിവില്‍ പോയ റഷീദിനെ കണ്ടെത്താന്‍ പൊലീസിനായില്ല.
റഷീദിനെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് യുവജന സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. റഷീദിന്റെ കച്ചവട പങ്കാളിയായ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം.ആര്‍ രാംദാസിനെ പൊലീസ് ചോദ്യം ചെയ്തു. പിടിയിലായവരെ മുഖ്യപ്രതികളായി ചിത്രീകരിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here