ഭര്‍ത്താവിനെതിരെ പീഡനപരാതിയുമായി യുവഗായിക; ആറുമാസം കൊണ്ട് അറുപത് വര്‍ഷത്തെ പീഡനമാണ് അനുഭവിച്ചതെന്ന് മധുപ്രിയ

ഹൈദരാബാദ്: തെലുങ്കു യുവ ഗായിക മധുപ്രിയ ഭര്‍ത്താവിനെതിരെ മാനസിക ശാരീരിക പീഡനത്തിന് പരാതി നല്‍കി. ഹുമയൂണ്‍നഗര്‍ പൊലീസ് സ്റ്റേഷനിലാണ് മധുപ്രിയ പരാതി നല്‍കിയത്.

താന്‍ സമ്പാദിച്ച പണം കൊണ്ട് ജീവിച്ച ശ്രീകാന്ത് വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ തുടങ്ങിയതായി മധുവിന്റെ പരാതിയില്‍ പറയുന്നു. തന്നെ മര്‍ദ്ദിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തതായും ആറുമാസം കൊണ്ട് അറുപത് വര്‍ഷത്തെ പീഡനമാണ് അനുഭവിച്ചതെന്നും മധുപ്രിയ പറയുന്നു.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് മധുപ്രിയ ശ്രീകാന്ത് എന്ന യുവാവിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ സെപ്തംബറില്‍, തനിക്ക് പതിനെട്ട് വയസു തികഞ്ഞെന്നും അഥിലാബാദിലുള്ള ശ്രീകാന്തുമായി പ്രണയത്തിലാണെന്നും മധുപ്രിയ മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ വിവാഹപ്രായമായില്ലെന്ന മാതാപിതാക്കളുടെ അഭിപ്രായം കേള്‍ക്കാതെ ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്.

ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ മാതാപിതാക്കള്‍ക്കൊപ്പമാണ് മധുപ്രിയയുടെ താമസം. ഇതിനിടെ ശ്രീകാന്തും കൂട്ടുകാരും ചേര്‍ന്ന് മധുപ്രിയയുടെ വീട്ടില്‍ കയറി മാതാപിതാക്കളെ ആക്രമിച്ചതായും പരാതിയില്‍ പറയുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ക്ഷണിച്ചിട്ട് തന്നെയാണ് അവര്‍ ആക്രമിച്ചതെന്ന് ശ്രീകാന്ത് ആരോപിച്ചു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇരുകുടുംബങ്ങളെയും പൊലീസ് വിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here