പത്തുലക്ഷം രൂപയ്ക്കു മറക്കാവുന്നതായിരുന്നില്ല ശങ്കറിന് കൗസല്യ; കൊല്ലുമെന്നറിഞ്ഞിട്ടും അവസാശ്വാസം വരെ പ്രാണപ്രിയയോടൊപ്പം; തമിഴ്‌നാട്ടിലെ ദാരുണമായ ദുരഭിമാനക്കൊലയ്ക്കു മുമ്പു നടന്നതിതൊക്കെ

ഉദുമല്‍പേട്ട: ദാരുണമായ ദുരഭിമാനക്കൊല നടത്തും മുമ്പ് ശങ്കറിനെയും കൗസല്യയെയും പിരിക്കാന്‍ കൗസല്യയുടെ വീട്ടുകാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍. കഴിഞ്ഞദിവസം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ മൂന്നു ക്വട്ടേഷന്‍കാര്‍ കൊലചെയ്ത ശങ്കറിനോട് കൗസല്യയുമായുള്ള ബന്ധം പിരിഞ്ഞാല്‍ പത്തു ലക്ഷം രൂപ നല്‍കാമെന്നുവരെ പറഞ്ഞിരുന്നു. എന്നാല്‍ പത്തുലക്ഷം രൂപയല്ല തന്റെ പ്രാണപ്രിയയുടെ വിലയെന്നു പറഞ്ഞു കൗസല്യയുടെ വീട്ടുകാരുടെ നിര്‍ദേശം ശങ്കര്‍ തള്ളുകയായിരുന്നു. നാലു മാസം മുമ്പാണ് കൗസല്യയുടെ അച്ഛനും അമ്മയും സഹോദരനുമെത്തി ശങ്കറിനെ പണം കൊണ്ടു വീഴ്ത്താന്‍ ശ്രമിച്ചത്.

കൗസല്യയുടെ പിതാവ് ചിന്ന സ്വാമി ഇന്നലെ നിലക്കോട്ട കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ക്വട്ടേഷന്‍ കാരെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഇവരെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കൗസല്യ പൊലീസിനോടാണ് തങ്ങളുടെ ബന്ധം തകര്‍ക്കാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമങ്ങള്‍ വെളിപ്പെടുത്തിയത്.

ഉയര്‍ന്ന ജാതിക്കാരിയാണ് കൗസല്യ. ശങ്കര്‍ ദളിതനും. പൊള്ളാച്ചിയിലെ എന്‍ജിനീയറിംഗ് കോളജില്‍ ശങ്കറിന്റെ ജൂനിയര്‍ വിദ്യാര്‍ഥിനിയായിരുന്നു കൗസല്യ. പ്രണയം വീട്ടിലറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാന്‍ കൗസല്യയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ കൗസല്യ തയാറായില്ല. തുടര്‍ന്നു പഠിപ്പു നിര്‍ത്തുകയായിരുന്നു. അടുത്താകാലത്ത് പൊള്ളാച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു പോയിത്തുടങ്ങിയ കൗസല്യ എട്ടുമാസം മുമ്പു ശങ്കറിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു.

പണം വാഗ്ദാനം ചെയ്തപ്പോള്‍ തനിക്കു പണം വേണ്ടെന്നും ജീവനുള്ളിടത്തോളം കാലം കൗസല്യയോടൊപ്പം ജീവിക്കുമെന്നുമായിരുന്നു ശങ്കറിന്റെ മറുപടി. തുടര്‍ന്നു മാതാപിതാക്കള്‍ മടങ്ങുകയായിരുന്നു. രണ്ടാഴ്ചമുമ്പു കൗസല്യയുടെ മാതാപിതാക്കള്‍ വീണ്ടും വീട്ടിലെത്തി. മടങ്ങാന്‍ വിസമ്മതിച്ച കൗസല്യയോട് ഇനി എന്തു സംഭവിച്ചാലും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു അവരുടെ മറുപടി. കഴിഞ്ഞദിവസം വീട്ടിലെത്തിയ രണ്ടുപേര്‍ ശങ്കറിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ട ശങ്കര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വച്ചു ശങ്കറിനെ ക്വട്ടേഷന്‍കാര്‍ കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന കൗസല്യക്കു ഗുരുതര പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News