ഉദുമല്‍പേട്ടയില്‍ പ്രണയിച്ചു വിവാഹംചെയ്തതിന് കൊലപാതകം; യുവാവിനെ കൊല്ലാന്‍ കൊലയാളികളെ ഭാര്യയുടെ പിതാവ് വാടകയ്‌ക്കെടുത്തത് 50000 രൂപയ്ക്ക്

ഉദുമല്‍പേട്ട: മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിനെ കൊന്നു പകവീട്ടാന്‍ കൊലയാളികളെ യുവതിയുടെ പിതാവ് വാടകയ്‌ക്കെടുത്തത് അമ്പതിനായിരം രൂപയ്ക്ക്. ഉയര്‍ന്ന ജാതിക്കാരിയായ മകള്‍ കൗസല്യ ദളിതനായ ശങ്കറിനെ വിവാഹം ചെയ്തതിലെ പ്രതികാരം തീര്‍ക്കാനാണ് കഴിഞ്ഞ ഞായറാഴ്ച ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു മുന്നില്‍വച്ചു വെട്ടിയും ചവിട്ടിയും കൊന്നത്. അഞ്ചുപേരെയാണ് കൗസല്യയുടെ പിതാവ് ചിന്നസ്വാമി കൊലയാളികളായി വാടകയ്‌ക്കെടുത്തത്.

സംഭവത്തിനു പിറ്റേന്നുതന്നെ ചിന്നസ്വാമി നിലാക്കോട്ട കോടതിയില്‍ ഹാജരായിരുന്നു. ചിന്ന സ്വാമി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജഗദീശ്വരന്‍ എന്ന വാടകഗുണ്ടയെയാണ് ചിന്നസ്വാമി സമീപിച്ചത്. രണ്ടു ബൈക്കുകളും നാല്‍പതിനായിരം രൂപയും പൊലീസ് കണ്ടെടുത്തു.

കൃത്യത്തില്‍ പങ്കെടുത്ത അഞ്ചു പേരും പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരാണെന്നു പൊലീസ് പറഞ്ഞു. ജഗദീശ്വരനു പുറമേ മണികണ്ഠന്‍, മദന്‍ എന്ന മൈക്കിള്‍, സെല്‍വകുമാര്‍, മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉദുമല്‍പേട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ ശ്രീവിദ്യ പതിനഞ്ചു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വച്ചു ശങ്കറിനെ ക്വട്ടേഷന്‍ സംഘം കൊന്നത്. തടസംപിടിച്ച് കൗസല്യക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. കൗസല്യ ഉദുമല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടുമാസം മുമ്പാണ് ശങ്കറും കൗസല്യയും വിവാഹിതരായത്. പൊള്ളാച്ചിയിലെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ശങ്കറിന്റെ ജൂനിയറായിരുന്നു കൗസല്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News