ദില്ലി: ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്രവിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തുമ്പോഴും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ജനങ്ങളെ പിഴിയുന്നു. 15 ദിവസത്തിനിടെ രണ്ടുതവണയാണ് ഡീസലിന്റെ വില വര്‍ധിപ്പിച്ചത്. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് എണ്ണവില വര്‍ധനയക്ക് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ക്രൂഡ് ഓയില്‍ വിലയിടിവ് മുതലെടുത്ത് എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി 29ന് 1.47 രൂപ ഡീസലിന് കൂട്ടിയതിന് പിന്നാലെയാണ് 1.90 രൂപ കൂടി ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 3.07 രൂപയും കൂട്ടി. കഴിഞ്ഞ തവണ എകസൈസ് തീരുവ വര്‍ധിച്ചതാണ് വിലകൂട്ടാന്‍ കാരണമായി പറഞ്ഞതെങ്കില്‍ ഇപ്പോള്‍ ഡോളറുമായുള്ള രൂപയുടെ മൂല്യം ഇടിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് വര്‍ധന. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലില്‍ വില. 34 രൂപയില്‍ താഴെ വന്‍ ലാഭത്തില്‍ എണ്ണ ലഭിച്ചിട്ടും കുത്തനെ വില വര്‍ധിപ്പിക്കുകയാണ് എണ്ണക്കമ്പനികള്‍. യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് പെട്രോള്‍ വില നിയന്ത്രണ അധികാരം വിട്ടുകൊടുത്തെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യം കൈക്കൊണ്ട തീരുമാനം ഡീസലിന്റെ വില നിയന്ത്രണവും വിട്ടു നല്‍കുക എന്നതായിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നവംബര്‍ 2014 മുതല്‍ എട്ട് തവണ വില വര്‍ധിപ്പിച്ചു. എകസൈസ് ഡ്യൂട്ടി ഇനത്തില്‍ ആറ് പ്രാവശ്യവും. 2014-ല്‍ 9 രൂപയായിരുന്ന പെട്രോളിന്റെ എകസൈസ് ഡ്യൂട്ടി ഇപ്പോള്‍ 20ന് മുകളിലാണ്. ഡീസലിന്റേത് 3 രൂപ ആയിരുന്നത് 15നടുത്തും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേന്ദ്രസര്‍ക്കാര്‍ വാഹന ഉപഭോക്താവിന്റെ കീശയില്‍ നിന്നും 40,000 കോടി രൂപയിലധികമാണ് ഈടാക്കിയത്. അന്താരാഷ്ട്ര വിപണിയിലെ ആനുപാതിക വിലക്കുറവ് നടപ്പാക്കാത്തത് എന്തെന്ന വിവരവാകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് റോഡ് വികസനത്തിനായി ലാഭവിഹിതം ഉപയോഗിക്കുകയാണെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here