മുംബൈ: പൂനെയില്‍ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിമായത്ത് ബെയ്ഗിന്റെ വധശിക്ഷ റദ്ദാക്കി. ജീവപര്യന്തമായാണ് ശിക്ഷ കുറച്ചത്. പൂനെ സ്‌ഫോടനസമയത്ത് വന്‍ സ്‌ഫോടക വസ്തു ശേഖരം സൂക്ഷിച്ചതിനാണ് ബെയ്ഗ് 2010 സെപ്തംബറില്‍ പിടിയിലായത്. 2010 ഫെബ്രുവരി 13നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം. ലഷ്‌കര്‍ ഇ തൊയ്ബ, മുജാഹിദ്ദീന്‍ ഇസ്ലാമി തുടങ്ങിയ തീവ്രവാദ സംഘടനകളായിരുന്നു സ്‌ഫോടനത്തിന് പിന്നില്‍.
സ്‌ഫോടനത്തില്‍ ബെയ്ഗിന് പങ്കില്ല എന്നായിരുന്നു അഭിഭാഷകന്റെ വാദം. സ്‌ഫോടന സമയത്ത് ലത്തൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ബെയ്ഗ് എന്നും അഭിഭാഷകന്‍ വാദിച്ചു. ബെയ്ഗിന്റെ ഇന്റര്‍നെറ്റ് കഫെയില്‍ നിര്‍മ്മിച്ച ബോംബ് ബെയ്ഗും മൊഹ്‌സിന്‍ ചൗധരിയും ചേര്‍ന്നാണ് പൂനെയില്‍ എത്തിച്ചതെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. വധശിക്ഷ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെ ബെയ്ഗിനെതിരെ രണ്ട് സാക്ഷികള്‍ രംഗത്തെത്തിയിരുന്നു.
സ്‌ഫോടന ശേഷം മാസങ്ങള്‍ കഴിഞ്ഞ് ഹിമായത്ത് ബെയ്ഗിന്റെ വീട്ടില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 1200 കിലോഗ്രാം ആര്‍ഡിഎക്‌സ് ആണ് കണ്ടെത്തിയത്. കേസില്‍ ആകെ എട്ട് പ്രതികളുണ്ട്. ബെയ്ഗിനൊപ്പം ഖത്തീല്‍ സിദ്ദീഖിയെയും അറസ്റ്റ് ചെയ്തു. എന്നാല്‍ ഖത്തീല്‍ പിന്നീട് പൂനെയിലെ യേര്‍വാദ ജയിലില്‍ വച്ച് മരിച്ചു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ യാസീന്‍ ഭട്കല്‍ ഉള്‍പ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here