കോള്‍ ഡ്രോപ്പുകള്‍ക്ക് നഷ്ടപരിഹാരം; ട്രായ് തീരുമാനത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി; തീരുമാനം പുനഃപരിശോധിക്കാന്‍ നിര്‍ദേശം

ദില്ലി: സംഭാഷണത്തിനിടെ ഫോണ്‍ കോള്‍ മുറിയുന്നതിന് പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനം സുപ്രീംകോടതി തടഞ്ഞു. മൊബൈല്‍ കമ്പനികളുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. തടസപ്പെടുന്ന ഓരോ കോളിനും ഒരു രൂപ വീതം പിഴ ഈടാക്കാനായിരുന്നു നേരത്തെ ട്രായ് തീരുമാനിച്ചിരുന്നത്. ജനുവരി 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നഷ്ടപരിഹാരം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം.

ട്രായിയുടെ ഉത്തരവ് നേരത്തെ ദില്ലി ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് രാജ്യത്തെ 21 മൊബൈല്‍ കമ്പനികളും ഫോണ്‍ സേവനദാതാക്കളുടെ സംഘടനയും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബഞ്ച് വിശദമായ വാദം കേട്ടു. കോള്‍ മുറിയുന്നതിന് കാരണം മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സാങ്കേതിക പ്രശ്‌നം കൊണ്ടാണെന്ന് തെളിയിക്കാന്‍ ട്രായ്ക്ക് കഴിഞ്ഞില്ല. ഏതെങ്കിലും തരത്തിലുള്ള പഠനം ഇതുസംബന്ധിച്ച് നടന്നിട്ടില്ലെന്നും മൊബൈല്‍ കമ്പനികള്‍ വാദിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ഏര്‍പ്പെടുത്താനുള്ള തീരുമാനം സുപ്രീംകോടതി തടഞ്ഞത്. ഉപഭോക്താക്കളുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിലാണ് കോള്‍ മുറിയലിന് പിഴ ഏര്‍പ്പെടുത്താന്‍ ട്രായ് തീരുമാനിച്ചത്. പക്ഷെ, ഇക്കാര്യത്തില്‍ വേണ്ടത്ര സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തത് മൊബൈല്‍ കമ്പനികള്‍ക്ക് ഗുണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here