മണിയുടെ ഓര്‍മകെടുത്തി സുഹൃത്തുക്കള്‍ സമ്പത്ത് കവര്‍ന്നെന്ന് സഹോദരന്‍; ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; ചേട്ടന്‍ സുഹൃത്തുക്കളുടെ നീരാളിപ്പിടിത്തത്തിലായിരുന്നെന്നും രാമകൃഷ്ണന്‍ കൈരളിയോട്

ചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മകെടുത്തി കൈയില്‍നിന്നു ലക്ഷക്കണക്കിനു രൂപ സുഹൃത്തുക്കളും സഹായികളും നേരത്തേയും കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെത്തന്നെയാണ് മരണത്തില്‍ സംശയമെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കൈരളി പീപ്പിള്‍ ചാനലിനോടാണ് രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. കുടുംബപരമായോ സാമ്പത്തികപരമായോ പ്രശ്‌നമൊന്നുമില്ല. ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അവസാന കാലങ്ങളില്‍ മണി വീട്ടിലേക്കു വരുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. തങ്ങള്‍ ബന്ധുക്കള്‍ മണിയുമായി ബന്ധപ്പെടുന്നത് മാനേജരും സുഹൃത്തുക്കളും അനുവദിച്ചിരുന്നില്ല. നിറയെ സുഹൃത്തക്കള്‍ സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്നു. ഭാര്യയെ അങ്ങോട്ട് അടുപ്പിക്കില്ലായിരുന്നു. താന്‍ പലപ്പോഴും പോയി ഇതിന്റെ പേരില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. പരിപാടികള്‍ കഴിഞ്ഞ കൈ നിറയെ പണവുമായാണ് മണി വന്നിരുന്നത്. പണം വാഹനത്തിലോ കൈയിലോ ആണു സൂക്ഷിച്ചിരുന്നത്.

മരിച്ചതിനു തൊട്ടുമുമ്പുള്ള ദിവസം മുതല്‍ മണിയുടെ പാടിയില്‍ വന്ന ആളുകള്‍ സംശയനിഴലിലാണ്. സുഹൃത്തുക്കള്‍ മണിയെ അപായപ്പെടുത്തില്ലെന്നു മണിയുടെ മാനേജര്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മണി ആത്മഹത്യ ചെയ്തതല്ലെന്നും സുഹൃത്തുക്കളെ സംശയിക്കുന്നതായും രാമകൃഷ്ണന്‍ പറഞ്ഞത്. പലപ്പോഴും മണിക്കു മദ്യം നല്‍കുന്ന കാര്യത്തില്‍ സുഹൃത്തുക്കളുമായി താന്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്.

വെളുപ്പാന്‍ കാലം മുതല്‍ മണിക്കു മദ്യം ഒഴിച്ചുകൊടുക്കുകയായിരുന്നു സുഹൃത്തുക്കള്‍ ചെയ്തത്. അതിന്റെ പേരില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പേടിക്കേണ്ട എന്നു കരുതിയിയായിരിക്കാം മണി കരള്‍രോഗത്തെക്കുറിച്ചു ഭാര്യയോടു പറയാതിരുന്നത്. മഞ്ഞപ്പിത്തം വന്നതിനെക്കുറിച്ചും ബിലിറുബിന്റെ അളവ് കൂടുതലാണെന്നും നിമ്മിക്കറിയാമായിരുന്നു. ലിവര്‍ സീറോസിസ് ആണെന്നു കുടുംബത്തില്‍ ആര്‍ക്കും അറിയില്ലായിരുന്നു.

സുഹൃത്തുക്കള്‍ എന്നു പറയുന്ന കുറച്ചുപേര്‍ മണിയെ സിനിമയില്‍നിന്നുപോലും അകറ്റി നിര്‍ത്തിയിരുന്നു. കുടുംബത്തോടു പോലും അടുപ്പിക്കില്ലായിരുന്നു. സുഹൃത്തുക്കളുടെ നീരാളിപ്പിടിത്തത്തിലായിരുന്നു മണി. കഴിഞ്ഞ ഒരു വര്‍ഷക്കാലം നിരവധി ചിത്രങ്ങളുടെ ഓഫറുകള്‍ മണിക്കു ലഭിച്ചിരുന്നു. സംവിധായകരുടെ ഫോണ്‍ കോളുകള്‍ പോലും മണിയെക്കൊണ്ടു മാനേജരും സുഹൃത്തുക്കളും അറ്റന്‍ഡ് ചെയ്യിച്ചിരുന്നില്ല. സ്‌റ്റേജ് ഷോകള്‍ക്കു മാത്രമാണ് മണി പോയിരുന്നത്. അപ്പോള്‍ കൂടെയുള്ളവര്‍ക്കും പണം കിട്ടുമെന്നതായിരുന്നു കാരണം.

കുടുംബത്തില്‍ യാതൊരു പ്രശ്‌നവുമില്ല. സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ്. സുഹൃത്തുക്കള്‍ മാത്രമായിരുന്നു പ്രശ്‌നം. അച്ഛനും അമ്മയുമായി നിന്നിരുന്നത് മണിയായിരുന്നു. സഹോദരിമാരുടെ വിവാഹം. കുട്ടികളുടെപഠനം എന്നിവയ്‌ക്കൊക്കെ സഹായിച്ചിരുന്നത് മണിയും ഭാര്യ നിമ്മിയുമായിരുന്നു. മണി നാട്ടില്‍ ഇല്ലാത്തപ്പോഴും തിരക്കിലും ആയിരുന്നപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് നിമ്മിയാണ്.

സുഹൃത്തുക്കളുടെ നീരാളിപ്പിടിത്തത്തില്‍നിന്നും മണിയെ രക്ഷിക്കാനായില്ല. സുഹൃത്തുക്കളാണ് മണിയെ പാടിയില്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. പലപ്പോഴും കൈവശം പണമായിത്തന്നെ മണി ലക്ഷങ്ങള്‍ കൈവശം വച്ചിരുന്നു. ഇതൊക്കെ കൈകാര്യം ചെയ്തിരുന്നത് സുഹൃത്തുക്കളാണ്. മണിയുടെ ഓര്‍മശക്തി ഇല്ലാതാക്കി പണം തട്ടിയെടുക്കുന്ന ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അവസാന കാലത്തും പരിപാടികള്‍ക്കു പോയിവരുമ്പോള്‍ ലക്ഷക്കണക്കിനു രൂപ വരെ മണിയുടെ കൈവശമുണ്ടായിരുന്നു.

മാനേജര്‍മാര്‍ അടക്കമുള്ളവരും പാടിയില്‍ ജോലിചെയ്യുന്നവരുമാണ് സംശയത്തിലുള്ളത്. അരുണ്‍, വിപിന്‍, മുരുകന്‍ എന്നീ സഹായികളാണ് മണിയെ അപായപ്പെടുത്തിയിരിക്കാന്‍ സാധ്യതതയെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ജാഫര്‍ ഇടയ്ക്കിടെ പാടിയില്‍ വരാറുണ്ടായിരുന്നു. ഇവിടെ വന്നു മദ്യം കഴിക്കാറുണ്ടായിരുന്നു. സാബു വന്നത് ആദ്യമാണ്. മണിയുടെ അടുത്ത് ആരൊക്കെ വരണമെന്നും എങ്ങനെയൊക്കെ ഇടപെടണമെന്നും നോക്കേണ്ടതു മാനേജര്‍മാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here