തൃശൂര്‍: പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇരിങ്ങാലക്കുട ഊരകം സെന്റ് ജോസഫ്‌സ് ഇടവകാംഗം ബെന്നി തൊമ്മന ലിജ ജയസുധനെ പ്രത്യേക വിവാഹ നിയമപ്രകാരം ജീവിതസഖിയാക്കിയത്. കുട്ടിയും കുടുംബവുമായി സുഖകരവും സന്തോഷകരവുമായ ജീവിതം നയിച്ചുവരികയായിരുന്നു. ആറു മാസംമുമ്പാണ് ജീവിതത്തിലേക്ക് കാരണം കാണിക്കല്‍ നോട്ടീസിന്റെ രൂപത്തില്‍ രൂപത കടന്നുവന്നത്. മതം മാറി വിവാഹം ചെയ്യാനുള്ള കാരണം എന്തായിരുന്നെന്നു സഭയ്ക്കു മുമ്പാകെ ബോധ്യപ്പെടുത്തണമെന്നാണ് ഇരിങ്ങാലക്കുട രൂപത നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇപ്പോള്‍ തങ്ങള്‍ ഭീഷണിപ്പെടുത്തപ്പെടുകയാണെന്നും സമാധാനമായി ജീവിക്കാന്‍ അവസരം വേണമെന്നുമുള്ള ആവശ്യമുയര്‍ത്തുകയാണ് ബെന്നിയും കുടുംബവും.
2005 ഫെബ്രുവരി ഏഴിനായിരുന്നു വിവാഹം. ബെന്നിയും ലിജയും സ്വന്തം മതവിശ്വാസപ്രകാരം തന്നെ ജിവിച്ചു പോന്നു. ലിജയെ മതം മാറ്റുന്നതിനെക്കുറിച്ച് ബെന്നി ആലോചിച്ചതു പോലുമില്ല. അങ്ങനെയിരിക്കേ ആറു മാസം മുമ്പു പുതിയതായി നിര്‍മിച്ച വീട് വെഞ്ചരിക്കാന്‍ വികാരി ഫാ. പോള്‍ പടയാട്ടി എത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. വീട്ടിലെത്തിയ വികാരി, ലിജയെയും മക്കളെയും മാമോദിസ മുക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിഷപ്‌സ് ഹൗസില്‍നിന്നും വിളി വന്നു. താനും ഭാര്യയും അവരവരുടെ മതവിശ്വാസങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നതെന്നും മക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാമെന്നുമാണ് ബെന്നിയുടെ നിലപാട്.
ഫോണില്‍ അറിയിച്ചതു പ്രകാരം സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ട്രൈബ്യൂണല്‍ സെക്രട്ടറി ഫാ. റനില്‍ കാരാത്ര ബെന്നിക്കു കത്തയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രൂപതാ കേന്ദ്രത്തിലെ ട്രിബ്യൂണലില്‍ ഹാജരാകണമെന്നായിരുന്നു ആവശ്യം. ഇതും ബെന്നി പാലിച്ചില്ല. മതപരമായ ചില കാര്യങ്ങള്‍ ചോദിക്കാനാണ് ബെന്നിയെ വിളിച്ചതെന്നും ആരോടും മതപരിവര്‍ത്തനം നടത്താന്‍ ആവശ്യപ്പെടുന്നില്ലെന്നും ഫാ. പടയാട്ടി ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ മറുപടിയില്‍ പറയുന്നു. ബെന്നിയുടെ പിതാവ് ജീവിച്ചിരിപ്പില്ല. മാതാവ് റെജീന ഇടവകയിലെ മാതൃസംഘം പ്രവര്‍ത്തകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here