മണിയുടെ മരണം; അന്വേഷണസംഘത്തെ കുഴക്കി  ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങള്‍; ദുരൂഹതയുടെ ചുരുളഴിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരംതേടി പൊലീസ്

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറി വരുമ്പോള്‍ ഉത്തരം ലഭിക്കാത്ത അഞ്ചു ചോദ്യങ്ങള്‍ക്കു മുന്നില്‍ കുഴങ്ങുകയാണ് പൊലീസ്. ദുരൂഹതയുടെ ചുരുളഴിക്കുന്ന അഞ്ചു ചോദ്യങ്ങള്‍ക്കാണ് പൊലീസിന് ഉത്തരം ലഭിക്കേണ്ടത്. ഇവയ്ക്ക് ഉത്തരം ലഭിക്കുന്നതോടെ മരണം സംബന്ധിച്ച ദുരൂഹതകളുടെ ചുരുളും അഴിയുമെന്ന് പൊലീസ് കരുതുന്നു.

1. സംഘം ചേര്‍ന്നുളള മദ്യപാനം; പക്ഷെ കീടനാശിനി മണിയുടെ ശരീരത്തില്‍ മാത്രം എങ്ങനെ വന്നു?

-സംഘം ചേര്‍ന്നാണ് മണിയും കൂട്ടരും മദ്യപിച്ചതെന്ന് ഇതിനകം ലഭിച്ച തെളിവുകളില്‍ നിന്നും മൊഴികളില്‍ നിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. എന്നിട്ടും കീടനാശിനിയുടെ അംശം കണ്ടെത്തിയത് മണിയുടെ ശരീരത്തില്‍ മാത്രമാണ്. സഹായികളായ മൂന്നു പേരും ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കം ഒരു സംഘം തന്നെ മദ്യപിക്കാനുണ്ടായിരുന്നെന്നാണ് വിവരം.

2. മണി ഗുരുതരാവസ്ഥയില്‍ ആയിട്ടും വിവരം ആദ്യഘട്ടത്തില്‍ ബന്ധുക്കളില്‍ നിന്ന് മറച്ചു വച്ചു ?

-അതീവ ഗുരുരാവസ്ഥയില്‍ ആയിരുന്നിട്ടു പോലും മണിയുടെ വീട്ടുകാരെ വിവരം അറിയിക്കാന്‍ സഹായികള്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നത് സംശയത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. മണി ആശുപത്രിയിലായതിന്റെ പിറ്റേദിവസം വീട്ടുകാര്‍ ചോദിച്ചപ്പോഴും പുറത്തെങ്ങോ പോയതാണെന്നും രണ്ടുദിവസത്തിനകം തിരിച്ചെത്തുമെന്നും സഹായികള്‍ മറുപടി നല്‍കി. പിന്നീടാണ് മണിയുടെ രക്ത-മൂത്ര സാംപിളുകളില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ടു നല്‍കിയത്.

3. മണിയുടെ ഡ്രൈവറെ പോലും അറിയിക്കാതെ ആശുപത്രിയില്‍ കൊണ്ടു പോയി ?

– സംഭവദിവസം മണിയെ ആശുപത്രിയിലാക്കിയ വിവരം മണിയുടെ ഡ്രൈവര്‍ പീറ്ററില്‍ നിന്നു പോലും മറച്ചുവച്ചിരുന്നു. ഇത് എന്തിനാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന് ഉത്തരം തരേണ്ടത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള സഹായികളായ അരുണും ബിപിനും മുരുകനുമാണ്.

4. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാടി കഴുകി വൃത്തിയാക്കി, ആര്…? എന്തിന്…?

-മണിയെ ആശുപത്രിയിലാക്കിയ ശേഷം സുഹൃത്തുക്കള്‍ ആദ്യം ചെയ്തത് പാടി കഴുകി വൃത്തിയാക്കുകയായിരുന്നു. ഇത് സംശയത്തിന്റെ ബലം കൂട്ടുന്നു. തെളിവു നശിപ്പിക്കാനാണ് പാടി വൃത്തിയാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. മുരുകനാണ് പാടി കഴുകി വൃത്തിയാക്കിയതെന്നു പൊലീസിന് വ്യക്തമായിട്ടുണ്ട്.

5. പാഡിയില്‍ നിന്ന് രണ്ടു ചാക്കുകളിലായി പുറത്തേക്ക് കൊണ്ടു പോയ സാധനങ്ങള്‍ എന്തൊക്കെ…?

-മണി ആശുപത്രിയിലായ ദിവസം തന്നെ കുറേ സാധനങ്ങള്‍ ചാക്കിലാക്കി പാടിയില്‍ നിന്ന് പുറത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവ എന്താണെന്നോ എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ വ്യക്തമല്ല. തിരക്കു പിടിച്ച് ഈ സാധനങ്ങള്‍ മാറ്റിയതും തെളിവ് നശിപ്പിക്കാനാണെന്നും സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News