വരനും കുടുംബവും എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് വധു കാമുകനൊപ്പം മുങ്ങി; ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത് കാമുകന്റെ സുഹൃത്തുക്കള്‍; നാടകീയ രംഗങ്ങള്‍ കൊയിലാണ്ടിയില്‍

കോഴിക്കോട്: വിവാഹച്ചടങ്ങുകള്‍ക്ക് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ വധു കാമുകനൊപ്പം ഒളിച്ചോടി. വരനും കുടുംബവും വിവാഹ പന്തലില്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടി സ്വര്‍ണവും മറ്റും എടുത്ത് മുങ്ങിയത്. വധുവിന്റെ സുഹൃത്തുക്കള്‍ എന്ന വ്യാജേന വിവാഹത്തിന് എത്തിയ കാമുകന്റെ സുഹൃത്തുക്കളാണ് ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത്.

കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. 18കാരിയുടെ വിവാഹം ശനിയാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. ചടങ്ങുകള്‍ക്ക് മിനിറ്റുകള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ എന്ന് പരിചയപ്പെടുത്തിയ ഒരു സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഫോട്ടോ എടുക്കാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ സംഘം വീടിന് പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ബന്ധുക്കളുടെ കണ്ണുവെട്ടിച്ച സംഘം പെണ്‍കുട്ടിയെ അല്‍പം അകലെ നിന്ന കാമുകന് സമീപം എത്തിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും അണിഞ്ഞിരുന്ന പെണ്‍കുട്ടി അതേ വേഷത്തില്‍ നിമിഷനേരങ്ങള്‍ കൊണ്ട് കാമുകനൊപ്പം ബൈക്കില്‍ സ്ഥലംവിടുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരിപാടിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here