കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍. ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള സൗഹൃദം മണിയുടെ ബന്ധുക്കള്‍ ചോദ്യം ചെയ്തിരുന്നെന്നും ഇതിനെത്തുടര്‍ന്ന് ഇവരുമായി മണി അകല്‍ച്ചയിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടു ബന്ധുക്കളെ സംശയിക്കുന്നതായും മരണശേഷം ഇവരുടെ പ്രവൃത്തികളില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മണിയുടെ ശരീരത്തില്‍ നിന്ന് കഞ്ചാവിന്റെയും കറപ്പിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കന്നബീസ് പരിശോധനയിലൂടെയാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. കറപ്പ് നേരിട്ടോ വേദനസംഹാരികളിലൂടെയോ ശരീരത്തിലെത്തിയതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ രാസപരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം മൂത്രപരിശോധനയില്‍ കണ്ടെത്തിയില്ല. മാര്‍ച്ച് അഞ്ചിന് പുലര്‍ച്ചെയാണ് മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ അഞ്ചിന് രാത്രി എട്ടുമണിക്കാണ് മൂത്ര സാമ്പിളുകള്‍ ആശുപത്രി അധികൃതര്‍ ശേഖരിച്ചത്. മൂത്രത്തില്‍ അസ്വാഭാവിക കാര്യങ്ങള്‍ കണ്ടെത്തിയിട്ടും ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി പരിശോധന നടത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ മണി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളടക്കം പത്തോളം വസ്തുക്കള്‍ പരിശോധനയ്ക്കായി കാക്കനാട് റീജണല്‍ അനലിറ്റിക്കല്‍ ലാബില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം, തിടുക്കപ്പെട്ട് നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലെ വിലയിരുത്തല്‍. എല്ലാ സാധ്യതകളും പരിഗണിച്ചുള്ള അന്വേഷണമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. മരണം കൊലപാതകമോ ആത്മഹത്യയോ എന്ന കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കകം വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍ കൊലപാതക സാധ്യത തള്ളിക്കളയുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. മണിയുടെ സഹായികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നുവരികയാണ്. സുഹൃത്തുകളുടെയും ബന്ധുക്കളുടെയും മൊഴികള്‍ വീണ്ടും ശേഖരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here