എന്തിനെയും നേരിടാനുള്ള മനക്കരുത്തുള്ള വ്യക്തിയായിരുന്നു മണിയെന്ന് മേക്കപ്പ്മാന്‍; അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല; മണി സന്തുഷ്ടമായ കുടുംബജീവിതം നയിച്ചയാളെന്നും ജയറാം

തൃശൂര്‍: കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ മേക്കപ്പ്മാനായിരുന്ന ജയറാം. എന്തിനെയും നേരിടാനുള്ള മനക്കരുത്തുള്ള വ്യക്തിയായിരുന്നു മണിയെന്നും സന്തുഷ്ടമായ കുടുംബജീവിതം നയിച്ച ആളായിരുന്നു അദ്ദേഹമെന്നും ജയറാം പറഞ്ഞു.

കുടുംബവുമായി മണി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നിന്നുപോലും മകളെയും ഭാര്യയെയും എന്നും മണി വിളിക്കാറുണ്ടെന്നും ജയറാം പറഞ്ഞു. സഹോദരസ്ഥാനത്ത് കണ്ടിരുന്ന മണിയുടെ മരണത്തിലെ ദുരൂഹത എത്രയും പെട്ടെന്ന് പുറത്തു വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ജയറാം പറഞ്ഞു.

മണിയുടെ ശരീരത്തില്‍ നിന്ന് കഞ്ചാവിന്റെയും കറപ്പിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കന്നബീസ് പരിശോധനയിലൂടെയാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്.

അതിനിടെ മണിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍ രംഗത്തെത്തി. ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള സൗഹൃദം മണിയുടെ ബന്ധുക്കള്‍ ചോദ്യം ചെയ്തിരുന്നെന്നും ഇതിനെത്തുടര്‍ന്ന് ഇവരുമായി മണി അകല്‍ച്ചയിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടു ബന്ധുക്കളെ സംശയിക്കുന്നതായും മരണശേഷം ഇവരുടെ പ്രവൃത്തികളില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന വിശ്വാസത്തില്‍ തന്നെയാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണസംഘത്തിന്റെയും പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News