മണി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി മൊഴി; സ്വത്ത് പരിശോധനകള്‍ പൂര്‍ത്തിയായി; മണിക്ക് ബിനാമി ഇടപാടുകളുണ്ടെന്ന് സൂചന

തൃശൂര്‍: കലാഭവന്‍ മണിക്ക് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി സഹായികളുടെ മൊഴി. കരള്‍ രോഗത്തെ കുറിച്ച് മണിക്ക് ആശങ്കയുണ്ടായിരുന്നെന്നും ഇടയ്ക്ക് തങ്ങളോട് അമിതമായി ദേഷ്യപ്പെടുമായിരുന്നെന്നും സഹായികളായ അരുണ്‍, മുരുകന്‍, വിപിന്‍ എന്നിവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. പാടിയില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ വീട്ടുകാരുമായി മണി അകല്‍ച്ച പാലിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.

അതേസമയം, മണിയുടെ സ്വത്തുകള്‍ സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയായതായി അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു. മണിക്ക് കോടികളുടെ സ്വത്തുണ്ടെന്നും ബിനാമി ഇടപാടുകളുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. താരത്തിന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും ആസ്തി സംബന്ധിച്ചും സംഘം പരിശോധന നടത്തി.

മരണം സംബന്ധിച്ച അന്വേഷണങ്ങള്‍ ബന്ധുക്കളിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. മണിയുടെ ശരീരത്തില്‍ നിന്ന് കഞ്ചാവിന്റെയും കറപ്പിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കന്നബീസ് പരിശോധനയിലൂടെയാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്.

അതിനിടെ മണിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍ രംഗത്തെത്തി. ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള സൗഹൃദം മണിയുടെ ബന്ധുക്കള്‍ ചോദ്യം ചെയ്തിരുന്നെന്നും ഇതിനെത്തുടര്‍ന്ന് ഇവരുമായി മണി അകല്‍ച്ചയിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടു ബന്ധുക്കളെ സംശയിക്കുന്നതായും മരണശേഷം ഇവരുടെ പ്രവൃത്തികളില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News