ന്യൂനപക്ഷ പദവി വേണമെന്ന് ഡിങ്കോയിസ്റ്റുകള്‍; പങ്കിലക്കാടിനെ നശിപ്പിക്കുന്ന ക്വാറികള്‍ക്കെതിരെ പോരാടുമെന്ന് ഡിങ്കമത സമ്മേളനത്തില്‍ പ്രഖ്യാപനം

കോഴിക്കോട്: ഡിങ്കമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷപദവി നല്‍കണമെന്ന് ആവശ്യം. കോഴിക്കോട്ട് നടന്ന ഡിങ്കമത മഹാസമ്മേളനത്തിലാണ് ഡിങ്കോയിസ്റ്റുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിങ്കന്റെ പങ്കിലക്കാടിനെ നശിപ്പിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ പോരാടുമെന്നും ഡിങ്കോയിസ്റ്റുകള്‍ സമ്മേളനത്തില്‍ പ്രതിജ്ഞയെടുത്തു. കോഴിക്കോട്ട് നടന്ന പ്രഥമ ഡിങ്കമത സമ്മേളനത്തില്‍ അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്തു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ ആക്ഷേപഹാസ്യത്തില്‍ വിമര്‍ശിച്ചു കൊണ്ടാണ് ഡിങ്കോയിസ്റ്റുകള്‍ മാനഞ്ചിറയില്‍ ഒരുമിച്ചു കൂടിയത്.

വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നവനാണ് ഡിങ്കന്‍. ഡിങ്കനെ ആര്‍ക്കും വിമര്‍ശിക്കാം. വിമര്‍ശനം കൊണ്ട് ഇല്ലാതാക്കാന്‍ പറ്റുന്നതല്ല ഡിങ്കന്‍. പാരഡി മതമല്ല ഡിങ്കോയിസം എന്നും
എന്നും മതങ്ങളുടെയും ജാതിയുടെയും പേരില്‍ കലഹിക്കുന്നവര്‍ക്കിടയില്‍ ബോധവത്കരണത്തിന്റെയും സംവാദത്തിന്റെയും തണല്‍മരമായി ഉണ്ടാകുമെന്നും പ്രഖ്യാപിച്ചാണു ഡിങ്കമത സമ്മേളനം പിരിഞ്ഞത്. ഡിങ്കന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് വിശ്വാസികള്‍ കൂട്ടായ്മയ്ക്ക് എത്തിയത്്. ഡിങ്കമതത്തിന് പ്രത്യേക ക്ഷേത്രങ്ങളില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടവും ഡിങ്കാലയമായി കണക്കാക്കാമെന്നും അവര്‍ പറയുന്നു. ശാസ്ത്ര സാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് കെ പപ്പൂട്ടിയും ഡിങ്കമത സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here