ബറാക് ഒബാമയുടെ ത്രിദിന ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കം; റൗള്‍ കാസ്‌ട്രോ അത്താഴവിരുന്നൊരുക്കും; അമേരിക്കന്‍ പ്രസിഡന്റിന്റെ ക്യൂബന്‍ യാത്ര 88 വര്‍ഷങ്ങള്‍ക്ക് ശേഷം

ഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കം. ചരിത്ര പ്രാധാന്യമുള്ള സന്ദര്‍ശനത്തിനാണ് ഒബാമ കുടുംബസമേതം ഹവാനയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമയ്ക്ക് ഹവാന ജോസ് മാര്‍ട്ടിന്‍ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് ലഭിച്ചു.

പതിറ്റാണ്ടുകള്‍മുമ്പ് വിച്ഛേദിച്ച അമേരിക്ക – ക്യബ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് ചരിത്ര സന്ദര്‍ശനം. 88 വര്‍ഷത്തിനുശേഷമാണ് ആദ്യമായി സോഷ്യലിസ്റ്റ് ക്യൂബയില്‍ അമേരിക്കന്‍ പ്രസിഡന്റ് കാലുകുത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഒബാമയെ ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രസിഡന്റ് റൌള്‍ കാസ്‌ട്രോയുമായി ഒബാമ ഉന്നതതല ചര്‍ച്ച നടത്തുന്നുണ്ട്.

ക്യൂബന്‍ വ്യവസായികളുമായി ചര്‍ച്ച നടത്തുന്ന ഒബാമയ്ക്ക് റൗള്‍ കാസ്‌ട്രോ തിങ്കളാഴ്ച അത്താഴവിരുന്ന് ഒരുക്കും. ചൊവ്വാഴ്ച ക്യൂബന്‍ ജനതയെ ഒബാമ അഭിസംബോധന ചെയ്യും. പുതിയ കാലഘട്ടത്തിലെ ക്യൂബ – അമേരിക്ക ബന്ധത്തിന്റെ പ്രഖ്യാപനമായി ചടങ്ങ് മാറും.

ഭാര്യ മിഷേല്‍ ഒബാമയും മക്കളായ മാലിയയും സാഷയും ബറാക് ഒബാമക്കൊപ്പമുണ്ട്. സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന ക്യൂബയെ അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായതിന്റെ പ്രതിഫലനമാണ് ഒബാമയുടെ സന്ദര്‍ശനം. മാസങ്ങള്‍ക്കുമുമ്പ് റൗള്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ച ഒബാമ, ഇരുരാഷ്ട്രങ്ങളുടെയും ബന്ധം ഊഷ്മളമാകുന്ന മുറയ്ക്ക് ക്യൂബ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2015ല്‍ അമേരിക്കന്‍ ഉച്ചകോടിയില്‍വച്ചും ഇരു രാഷ്ട്രനേതാക്കളും അടുത്ത് ഇടപഴകി.

മാര്‍പാപ്പയുടെ മധ്യസ്ഥതയിലാണ് ഇരുരാഷ്ട്രവും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. ഇതിന് ശേഷം 15 മാസത്തിനുശേഷമാണ് ഒബാമ ക്യൂബയിലേക്ക് വരുന്നത്. അമേരിക്ക – ക്യൂബ നേരിട്ടുള്ള വിമാന സര്‍വീസിനും തപാല്‍ കൈമാറ്റത്തിനുമുള്ള കരാറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒപ്പിട്ടു.

ക്യൂബയ്‌ക്കെതിരായ വ്യാപാര ഉപരോധം ഇതുവരെ പൂര്‍ണമായി അമേരിക്ക എടുത്തുകളഞ്ഞിട്ടില്ല. ഒബാമയുടെ സന്ദര്‍ശനത്തോടെ യുഎസ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അനുഭാവതീരുമാനം എടുത്തേക്കും. 1961 മുതലാണ് ക്യൂബയും അമേരിക്കയും നയതന്ത്രബന്ധം വിച്ഛേദിച്ചത്. 90 മൈല്‍ അകലെയുള്ള ക്യൂബ 1982 മുതല്‍ അമേരിക്കയുടെ ഭീകരപ്പട്ടികയിലായിരുന്നു.

1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് അവസാനമായി ക്യൂബയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ്. യുദ്ധക്കപ്പലിലാണ് അന്ന് കൂളിഡ്ജ് ക്യൂബയില്‍ എത്തിയത്. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ക്യൂബന്‍ രാഷ്ട്രനേതാക്കള്‍ക്കും ജനതയ്ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ ഒബാമ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News