സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സരിത; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും; മുഖ്യമന്ത്രി വാക്ക് പാലിക്കാത്തതാണ് കേസിന് കാരണമായതെന്ന് സരിത

കൊച്ചി: സോളാര്‍ തട്ടിപ്പുക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രധാന എതിര്‍കക്ഷിയാക്കിയാണ് സരിത ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വാക്ക് പാലിക്കാത്തതാണ് കേസിന് കാരണമായതെന്ന് സരിത ഹര്‍ജിയില്‍ പറയുന്നു.

മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും അന്വേഷണം വേണമെന്ന് സരിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും കേസില്‍ ആരോപിതരായ കോണ്‍ഗ്രസ് നേതാക്കളും പ്രതിക്കൂട്ടിലാകുമെന്ന സൂചനയും ഇതോടെ ശക്തമായി.

താന്‍ നല്‍കിയ തെളിവുകള്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിഗണിക്കുന്നില്ലെന്നു പരാതി പറഞ്ഞതിനു പിന്നാലെയാണ് സരിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സോളാര്‍ കമ്മീഷനു നല്‍കിയ എല്ലാ തെളിവുകളും ഹര്‍ജിയുടെ ഭാഗമായി സരിത ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നു സ്ഥാപിച്ചുകൊണ്ടാണ് തെളിവുകള്‍ കൈമാറിയിരിക്കുന്നത്. കേസില്‍ വീണ്ടും അന്വേഷണം വേണമെന്നും നിലവിലെ അന്വേഷണങ്ങളൊന്നും നീതി ലഭ്യമാക്കുന്നതല്ലെന്നും സരിത ഹര്‍ജിയില്‍ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തതോടെ സോളാര്‍ കേസ് വീണ്ടും ഉയരുകയാണ്. കോടികള്‍ താന്‍ മുഖ്യമന്ത്രിക്കും ലക്ഷക്കണക്കിനു രൂപ മന്ത്രി ആര്യാടന്‍ മുഹമ്മദിനും നല്‍കിയെന്നും തെളിവു സഹിത സരിത ആരോപിച്ചിരുന്നു. പണമിടപാടു സംബന്ധിച്ച് ഒത്തുതീര്‍പ്പിനായി മുഖ്യമന്ത്രിക്കായി ബെന്നി ബഹന്നാനും തമ്പാനൂര്‍ രവിയും ഇടനിലനിന്നതിന്റെയും ഫോണ്‍ രേഖകളും സരിത തെളിവായി ഹാജരാക്കിയിരുന്നു. ഇതൊന്നും പക്ഷേ, പരിഗണിച്ച് സോളാര്‍ കമ്മീഷന്‍ നടപടിയെടുത്തിരുന്നില്ല. വൈകി കിട്ടുന്ന നീതി നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു രാവിലെ സരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News