കനയ്യകുമാറിനെ ഭഗത്‌സിംഗിനോട് ഉപമിച്ച തരൂരിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ദേശീയനേതൃത്വം; അതൃപ്തി ഉയര്‍ന്നതോടെ വിശദീകരണവുമായി ശശി തരൂര്‍

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിനെ ഭഗത്‌സിംഗിനോട് ഉപമിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് ദേശീയനേതൃത്വം. തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് അമര്‍ഷം രേഖപ്പെടുത്തി.

മാതൃരാജ്യത്തിനായി പോരാടിയ ഭഗത്ത് ഭഗത്‌സിംഗിന്റെ പ്രതിഫലനമാണ് കന്‍യ്യയിലും കാണുന്നതെന്നായിരുന്നു കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം. ഭഗത് സിംഗിനെ കന്‍യ്യയുമായി താരതമ്യപെടുത്തിയത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചു. ഈ തലമുറയിലെ ഒരു വിദ്യാര്‍ത്ഥിയേയും ഭഗത് സിംഗിനോട് ഉപമിക്കാന്‍ ആകില്ലെന്ന് ഗുലാം നമ്പി ആസാദ് തുറന്നടിച്ചു.

ജെഎന്‍യുവില്‍ ദേശീയതയെ കുറിച്ച് നടന്ന പ്രഭാഷണ പരമ്പരക്കിടെയിലായിരുന്നു പരാമര്‍ശം. ബ്രിട്ടീഷ് ഭരണകാലത്തു രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട പ്രമുഖരുടെ പേരുകള്‍ പ്രസംഗത്തില്‍ പറയുന്നതിനിടെയാണു ഭഗത്‌സിംഗിനെ കനയ്യകുമാറിനോട് ഉപമിച്ചത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബാല ഗംഗാധരതിലക്, ആനി ബെസന്റ്, ഭഗത് സിംഗ് എന്നിവരാണു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പ്രമുഖരെന്നു തരൂര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു. അങ്ങനെയാണെങ്കില്‍ കനയ്യയോ എന്ന് ഒരു വിദ്യാര്‍ത്ഥിനി ചോദിച്ചപ്പോള്‍, ആ സമയത്തെ കനയ്യയായിരുന്നു ഭഗത്്‌സിംഗ് എന്നു തരൂര്‍ മറുപടി നല്‍കുകയായിരുന്നു.

നേതൃത്വം അതൃപ്തി വ്യക്തമാക്കിയതോടെ വിശദീകരണവുമായി തരൂര്‍ രംഗത്തെത്തി. പ്രഭാഷണത്തിനിടയില്‍ സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയതതെന്ന് ശശരി തരൂര്‍ പ്രതികരിച്ചു.

രക്തസാക്ഷിയായ ഭഗത്‌സിംഗിനെ അപമാനിക്കുകയാണു തരൂര്‍ ചെയ്തതെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കനയ്യയെ ഭഗത്‌സിംഗിനോട് ഉപമിച്ചെങ്കില്‍ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും ആരെന്നു വ്യക്തമാക്കണമെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here