മണി വാറ്റ് ചാരായം കഴിച്ചിട്ടില്ലെന്ന് പൊലീസ്; വലിയതോതില്‍ ബിയര്‍ കഴിച്ചിരുന്നു; ആന്തരികാവയവങ്ങളും രക്തവും ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ തീരുമാനം

തൃശൂര്‍: കലാഭവന്‍ മണി വാറ്റു ചാരായം കഴിച്ചിട്ടില്ലെന്ന് അന്വേഷണസംഘത്തിന്റ നിഗമനം. കുറച്ച് നാളുകളായി മണി ബിയര്‍ മാത്രമേ കഴിക്കാറുള്ളവെന്നും അത് വലിയ അളവില്‍ കഴിക്കാറുണ്ടെന്നും പൊലീസ് അറിയിച്ചു.

മണിയും സുഹൃത്തുക്കളും പാടിയില്‍ വാറ്റ് ചാരായം ഉപയോഗിച്ചിരുന്നുവെന്നും ഇതില്‍ നിന്നാകാം കീടനാശിനി മണിയുടെ ശരീരത്തില്‍ കലര്‍ന്നതെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, മണിയുടേത് ആത്മഹത്യയെന്നോ കൊലപാതകമെന്നോ തെളിയിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മണിയുടെ സഹായികളുടെ മൊഴികളിലും സംശയിക്കത്തക്ക വൈരുദ്ധ്യങ്ങളില്ല. മരണം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കൂടുതല്‍ പരിശോധന ഫലങ്ങള്‍ ആവശ്യമാണെന്നും അന്വേഷണ സംഘം അറിയിച്ചു.

മണിയുടെ ആന്തരികാവയവങ്ങളും മൂത്രവും രക്തവും ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അളവ് എത്രയെന്ന് കണ്ടെത്താന്‍ ഹൈദരാബാദിലെ പരിശോധനയില്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel