ധാക്ക: ബംഗ്ലാദേശിൽ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. 19 മാസമായി പനി ബാധിതനായിരുന്നയാൾക്കാണ് സിക രേഗമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ സിക കേസാണ് ബംഗ്ലാദേശിലേത്. ബംഗ്ലാദേശിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയിൽ 101 പനി ബാധിതരുടെ രക്തസാംപിളുകൾ പരിശോധിച്ചിരുന്നു. ഡെങ്കി-വൈറൽ പനി ബാധിതരുടെ രക്തസാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ ഒരു സാംപിളിലാണ് സിക ബാധ കണ്ടെത്തിയിട്ടുള്ളത്.
2014-ൽപനി ബാധിച്ച 67 കാരനായ ഒരാളിലാണ് സിക വൈറസ് കണ്ടെത്തിയിട്ടുള്ളത്. ചിറ്റഗോംഗിലാണ് ഇയാളുടെ സ്വദേശം. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല. പക്ഷേ, രക്തത്തിൽ സിക വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇയാളുടെ ഇപ്പോഴത്തെ സ്ഥിതി കുഴപ്പമില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മഹ്മുദുർ റഹ്മാൻ അറിയിച്ചു. ഇയാൾ സർക്കാരിന്റെ ആരോഗ്യ വിദഗ്ധരുടെ കനത്ത നിരീക്ഷണത്തിൽ ആയിരിക്കും. ഇയാളുമായി അടുത്തോ അകന്നോ ബന്ധം പുലർത്തിയിരുന്ന 159 ആളുകളുടെ രക്തസാംപിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
സിക ജീവൻ അപഹരിക്കുന്ന ഒരു വൈറസ് അല്ല. പക്ഷേ, പല തരത്തിലുള്ള ജനിതക പ്രശ്ങ്ങൾക്ക് സിക കാരണമാകുന്നുണ്ട്. സിക വൈറസ് ബാധ കണ്ടെത്തിയ രാഷ്ട്രങ്ങളിൽ പലയിടത്തും അസാധാരണമായ ചെറിയ തലയോടു കൂടിയ കുട്ടികളാണ് ജനിച്ചത്. അതുകൊണ്ടു തന്നെ ഗർഭിണികൾക്ക് രാജ്യങ്ങൾ കടുത്ത മുന്നറിയിപ്പു നൽകിയിരുന്നു. ബ്രസീലിലാണ് സിക വൈറസ് ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളത്. ഏകദേശം 1.5 കോടി ആളുകൾക്ക് രോഗം ബാധിച്ചതായും 745 പേർക്ക് രോഗം സ്ഥിരീകരിച്ചതായുമാണ് കണക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here