ബ്രസല്‍സ് ഭീകരാക്രമണം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; ഭയന്നത് പോലെ സംഭവിച്ചെന്ന് ബെല്‍ജിയം പ്രധാനമന്ത്രി

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. ഐഎസുമായി ബന്ധമുള്ള അമാഖ് ഏജന്‍സിയാണ് പ്രസ്താവനയിറക്കിയത്. സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്ന ഭീകരരുടെ ചിത്രങ്ങള്‍ ബെല്‍ജിയന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. എയര്‍പോര്‍ട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

brussels-explosions

രാജ്യം ഭയന്നത് പോലെ തന്നെ സംഭവിച്ചെന്ന് ആക്രമണത്തെക്കുറിച്ച് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബല്‍ജിയം സന്ദര്‍ശനത്തിന് മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി ഈ മാസം 30ന് മോഡി ബെല്‍ജിയത്തിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ബെല്‍ജിയത്തിലെ ആണവനിലയങ്ങളില്‍നിന്നു ജീവനക്കാരെ ഒഴിപ്പിച്ചു. ഡിയോളിലെയും തിഹാംഗിലെയും ആണവനിലയങ്ങളാണ് ബെല്‍ജിയം സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിപ്പിച്ചത്. ജീവനക്കാരെ ഭാഗികമായാണ് ഒഴിപ്പിച്ചതെന്നും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജോലിക്കാരെ നിലയത്തില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും എംഗി വക്താവ് അറിയിച്ചു.

ബ്രസല്‍സില്‍ ഇന്നലെയുണ്ടായ ചാവേര്‍ സ്‌ഫോടന പരമ്പരയില്‍ 28 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമാണ് സ്‌ഫോടനമുണ്ടായത്. വിമാനത്താവളത്തിലെ ആക്രമണത്തില്‍ 13 പേര്‍ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെട്രോ സ്റ്റേഷനിലെ സ്‌ഫോടനത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. 55 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ ഇന്ത്യക്കാരാണ്. ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരിയാണ് പരുക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍. വിമാനത്താവളത്തിലെ അമേരിക്കന്‍ എയര്‍ലൈന്‍സ് ചെക്ക് ഇന്‍ ഡെസ്‌കിനു സമീപമാണ് സ്‌ഫോടനങ്ങളുണ്ടായത്. നിരവധി പേരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്നു വിമാനത്താവളം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തിനു തൊട്ടു മുന്‍പായി വിമാനത്താവളത്തില്‍ അറബിയില്‍ മുദ്രാവാക്യം വിളിക്കുന്നതായി കേട്ടെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലും സ്‌കൈന്യൂസും റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിലെ അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെസ്‌കിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനമെന്നു കരുതുന്നു. സംഭവത്തെത്തുടര്‍ന്നു വിമാനത്താവളത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ഒഴിപ്പിച്ചു. പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ സലാ അബ്ദസ്ലാമിനെ കഴിഞ്ഞദിവസം ബ്രസല്‍സില്‍നിന്നാണ് പിടികൂടിയത്. അയാള്‍ ബെല്‍ജിയത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News